ബേൺ/ന്യൂഡൽഹി: ചൈനയുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ആണവദാതാക്കളുടെ സംഘത്തിൽ (എൻഎസ്ജി) ഇന്ത്യയെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ധാരണയിലെത്താൻ സ്വിറ്റ്സർലൻഡിലെ ബേണിൽ ചേർന്ന എൻഎസ്ജി അംഗരാജ്യങ്ങളുടെ യോഗത്തിനു കഴിഞ്ഞില്ല.
ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഒപ്പുവയ്ക്കാത്ത ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾക്ക് അംഗത്വം നൽകാനാവില്ലെന്നായിരുന്നു ചൈനയുടെ വാദം. എന്നാൽ, എൻപിടിയിൽ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളുടെ കാര്യം നവംബറിൽ ചർച്ച ചെയ്യാമെന്നു രണ്ടു ദിവസമായി നടന്ന യോഗത്തിൽ ധാരണയായി.
സൈനികേതര ആണവമേഖലയിലെ സഹകരണത്തിന് 2008ൽ എൻഎസ്ജി ഇന്ത്യക്ക് അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവകരാർ പ്രാബല്യത്തിൽ വന്നത്. ഇന്ത്യയുടെ എൻഎസ്ജി അംഗത്വം സംബന്ധിച്ച മുൻനിലപാടിൽ മാറ്റിമില്ലെന്നു കഴിഞ്ഞയാഴ്ച ചൈന വ്യക്തമാക്കിയിരുന്നു. ആണവനിർവ്യാപന കരാറിൽ ഒപ്പിടാത്ത രാജ്യങ്ങൾക്ക് എൻഎസ്ജി അംഗത്വം നൽകരുതെന്നായിരുന്നു ചൈനയുടെ നിലപാട്.
ഇന്ത്യയുടെ എൻഎസ്ജി അംഗത്വം: നവംബറിൽ ചർച്ച
12:36 AM Jun 25, 2017 | Deepika.com