കറാച്ചി : പാക്കിസ്ഥാനിൽ ഇന്നലെ നടന്ന സ്ഫോടനങ്ങളിൽ കുറഞ്ഞത് 38 പേർക്കു ജീവഹാനി നേരിട്ടു. ഖുറം ഏജൻസിയിലെ പരചിന്നാർ പട്ടണത്തിൽ ഇന്നലെ വൈകുന്നേരമുണ്ടായ രണ്ടു സ്ഫോടനങ്ങളിൽ 25 പേർ കൊല്ലപ്പെടുകയും നൂറിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. പരചിന്നാറിലെ തിരക്കേറിയ കന്പോളത്തിലാണ് മൂന്നു മിനിറ്റ് ഇടവിട്ട് രണ്ടു സ്ഫോടനങ്ങളുണ്ടായതെന്നു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനായ വസിർഖാൻ വസിർ പറഞ്ഞു.
രാവിലെ ബലൂചിസ്ഥാൻ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ഗുസിസ്ഥാൻ റോഡ് മേഖലയിൽ ചാവേർ ഭടൻ നടത്തിയ കാർബോംബ് സ്ഫോടനത്തിൽ ഏഴു പോലീസുകാർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു.21 പേർക്കു പരിക്കേറ്റു. പോലീസ് ഐജി എസ്ഹാൻ മെഹബൂബിന്റെ ഓഫീസിനു സമീപമായിരുന്നു കാർബോംബ് സ്ഫോടനം . താലിബാന്റെ വിഘടിത ഗ്രൂപ്പായ ജമാഅത്ത് ഉൽ അഹ്റാറും ഐഎസും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പ്രസ്താവന പുറപ്പെടുവിച്ചു.
പാക് സ്ഫോടനങ്ങളിൽ 38 പേർ കൊല്ലപ്പെട്ടു
12:28 AM Jun 24, 2017 | Deepika.com