ദുബായ്: ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അൽ-ജസീറ ടിവി ചാനൽ അടച്ചുപൂട്ടുക, ഇറാനുമായുള്ള നയതന്ത്രബന്ധം കുറയ്ക്കുക എന്നിവയുൾപ്പെടെ 13 ഡിമാൻഡുകൾ അംഗീകരിച്ചാൽ ഖത്തറുമായുള്ള ബന്ധം പഴയപടിയാക്കാമെന്നു നാല് അറബി രാജ്യങ്ങൾ വ്യക്തമാക്കി.
സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹറിൻ എന്നീ രാജ്യങ്ങളാണ് ഖത്തർ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഡിമാൻഡുകൾ മുന്നോട്ടുവച്ചത്. ഖത്തർ ഭീകരർക്കു ധനസഹായം നൽകുന്നുവെന്ന് ആരോപിച്ച് ഈ നാലുരാജ്യങ്ങൾ ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും വ്യോമ, നാവിക ഗതാഗതം തടയുകയും ചെയ്തിരുന്നു. ഇപ്പോൾ മുന്നോട്ടുവച്ചിട്ടുള്ള ഡിമാൻഡുകൾ പത്തു ദിവസത്തിനകം അംഗീകരിച്ചു നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതിനാൽ ഇത് ഫലത്തിൽ ഖത്തറിനുള്ള അന്ത്യശാസനമാണ്.
ഖത്തറിലുള്ള തുർക്കിയുടെ സൈനികത്താവളം അടയ്ക്കുക, മുസ്ലിം ബ്രദർഹുഡ്. ഐഎസ്, അൽക്വയ്ദ, ഹിസ്ബുള്ള, ജബാത് ഫത്തേ അൽഷാം തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങൾക്കുള്ള സഹായം നിർത്തുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
ഈ നാലുരാജ്യങ്ങളുടെയും ആഭ്യന്തര, വിദേശകാര്യങ്ങളിൽ ഖത്തർ ഇടപെടരുത്. നാലു രാജ്യങ്ങളിലെയും പൗരന്മാർക്ക് ഖത്തറിൽ പൗരത്വം നൽകുന്നതും നിർത്തലാക്കണം. ഖത്തറിന്റെ നയം മൂലം ഈ നാലു രാജ്യങ്ങൾക്കുമുണ്ടായ നഷ്ടം നികത്തണമെന്നതാണ് മറ്റൊരു ഡിമാൻഡ്.
ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിനു മധ്യസ്ഥത വഹിക്കുന്ന കുവൈറ്റ് മുഖേനയാണ് ഡിമാൻഡുകൾ ഖത്തറിനു കൈമാറിയത്. പത്തുദിവസത്തിനകം ഡിമാൻഡുകൾ അംഗീകരിച്ചെന്നു ഖത്തർ അറിയിച്ചാൽ ഇവ നടപ്പാക്കുന്നതു നിരീക്ഷിക്കാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ആദ്യവർഷം എല്ലാ മാസവും പിന്നത്തെ വർഷം മൂന്നുമാസത്തിലൊരിക്കലും തുടർന്നുള്ള പത്തുവർഷക്കാലം വർഷത്തിലൊരിക്കലും നിരീക്ഷണറിപ്പോർട്ട് തയാറാക്കും.
ഡിമാൻഡുകൾ അംഗീകരിക്കാൻ ഖത്തർ തയാറാവുമോ എന്ന കാര്യത്തിൽ നിരീക്ഷകർ സംശയം പ്രകടിപ്പിച്ചു. ഖത്തറിലെ സൈനികത്താവളം അടച്ചുപൂട്ടില്ലെന്നു തുർക്കി പ്രതിരോധമന്ത്രി ഫിൽക്രി ഇസികി പറഞ്ഞു. അങ്ങനെ ചെയ്യാൻ നിർദേശിക്കുന്നത് അങ്കാറയും ദോഹയും തമ്മിലുള്ള ബന്ധത്തിലുള്ള ഇടപെടലാവും. അൽ-ജസീറ ചാനൽ അടച്ചുപൂട്ടാൻ നിർബന്ധിക്കുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു ചാനൽ അഭിപ്രായപ്പെട്ടു. ഇതിനെതിരേ പ്രതികരിക്കാൻ മാധ്യമങ്ങൾ രംഗത്തുവരണമെന്നും ചാനൽ ആവശ്യപ്പെട്ടു.
അൽ-ജസീറ ചാനൽ പൂട്ടണമെന്നു ഖത്തറിന് അന്ത്യശാസനം
12:28 AM Jun 24, 2017 | Deepika.com