റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് പുതിയ കിരീടാവകാശിയായി പുത്രൻ മുഹമ്മദ് ബിൻ സൽമാനെ നിയമിച്ചു. നിലവിൽ പ്രതിരോധമന്ത്രിയായ 31കാരൻ ബിൻ സൽമാന് ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലകൂടി നൽകി. ആഭ്യന്തരമന്ത്രിപദം വഹിച്ചിരുന്ന നിലവിലുള്ള കിരീടാവകാശിയും ബിൻ സൽമാന്റെ കസിനുമായ മുഹമ്മദ് ബിൻ നയഫിനെ എല്ലാ പദവികളിൽനിന്നും ഒഴിവാക്കി. എസ്പിഎ ന്യൂസ് ഏജൻസിയാണ് ഇതു സംബന്ധിച്ച ഡിക്രികൾ പുറത്തുവിട്ടത്.
അൽക്വയ്ദ ഉൾപ്പെടെയുള്ള തീവ്രവാദി സംഘടനകൾക്ക് എതിരേ കർശന നിലപാടെടുത്തയാളാണ് നയഫ് രാജകുമാരൻ. പുതിയ കിരീടാവകാശിക്കു പിന്തുണ പ്രഖ്യാപിക്കാൻ ഗവർണർമാരോടും രാജകുമാരന്മാരോടും സൽമാൻ രാജാവ് ആവശ്യപ്പെട്ടു. പിന്തുടർച്ചാവകാശം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്ന കൗൺസിലിലെ 34 അംഗങ്ങളിൽ 31 പേരും പുതിയ കിരീടാവകാശിക്കു പിന്തുണ നൽകിയതായി ഒൗദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു. നയഫ് രാജകുമാരനും ബിൻ സൽമാനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബിൻ സൽമാനെ കിരീടാവകാശിയായി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം വന്നശേഷം ബിൻസൽമാനും നയഫ് രാജകുമാരനും കൂടിക്കാഴ്ച നടത്തുന്ന ചിത്രം സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്തു. താൻ ഇനി വിശ്രമിക്കാൻ പോകുകയാണെന്നു നയഫ് രാജകുമാരൻ പറഞ്ഞു. താങ്കളുടെ ഉപദേശം എന്നും വിലമതിക്കുമെന്നു പുതിയ കിരീടാവകാശിയും പറഞ്ഞു.
ബിൻ സൽമാനെ കിരീടാവകാശിയാക്കിയ പ്രഖ്യാപനം വന്നതു പൊടുന്നനെയാണെങ്കിലും ഇത് അപ്രതീക്ഷിതമായിരുന്നില്ല. ട്രംപിന്റെ സൗദി സന്ദർശനം വിജയമാക്കുന്നതിൽ ബിൻ സൽമാൻ പങ്കുവഹിച്ചു. സാന്പത്തിക മേഖലയിൽ പരിഷ്കാരം വരുത്തണമെന്ന അഭിപ്രായക്കാരനാണ് ബിൻ സൽമാൻ. ഇറാനുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മുഹമ്മദ് ബിൻ സൽമാൻ സൗദി കിരീടാവകാശി
12:51 AM Jun 22, 2017 | Deepika.com