മുംബൈ: കടം തിരിച്ചടയ്ക്കാൻ വീഴ്ച വരുത്തിയ 12 കമ്പനികൾക്കെതിരേ നടപടിയെടുക്കാനുള്ള ബാങ്കുകളുടെ ചർച്ച ആരംഭിച്ചു. കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് പുറത്തുവിട്ട 12 കമ്പനികളുടെ കടം വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകൾ യോഗം ചേരുന്നത്. 12 കമ്പനികളിൽനിന്നുമായി ഏറ്റവുമധികം തുക കിട്ടാനുള്ളത് എസ്ബിഐക്കാണ്. പഞ്ചാബ് നാഷണൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, യൂണിയൻ ബാങ്ക്, ഐഡിബിഐ ബാങ്ക്, കോർപറേഷൻ ബാങ്ക് എന്നിവയാണ് മറ്റു ബാങ്കുകൾ.
ആർബിഐയുടെ റിപ്പോർട്ടനുസരിച്ച് 12 കമ്പനികളുംകൂടി തിരിച്ചടയ്ക്കാനുള്ള തുക മൊത്തം കിട്ടാക്കടത്തിന്റെ 25 ശതമാനം വരും. അതിനാലാണ് നടപടിക്കു മുതിരുന്നതും. ഇതിൽ റിസർവ് ബാങ്ക് നോട്ടീസ് അയച്ച ആറ് കമ്പനികളുടെ കാര്യമാണ് ആദ്യഘട്ടത്തിൽ തീരുമാനമെടുക്കുക. ഈ മാസം അവസാനത്തോടെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) മുന്നിൽ ബാങ്കുകളുടെ കേസ് എത്തും. എൻസിഎൽടിയുടെ മുന്നിൽ കേസ് എത്തുന്നതിനു മുന്പ് ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള നടപടികൾ തുടങ്ങുകയാണ് ഇപ്പോഴുള്ള യോഗത്തിന്റെ പ്രധാന ഉദ്ദേശ്യം.
എൻസിഎൽടിയുടെ മുന്നിൽ കേസ് എത്തിയാൽ കമ്പനികൾക്ക് ആറു മാസത്തെ സാവകാശം ലഭിക്കാനിടയുണ്ട്. കൂടാതെ 90 ദിവസത്തെ അധിക സാവകാശവും ലഭിക്കും. ആകെ എട്ടു ലക്ഷം കോടി രൂപയുടെ കിട്ടാക്കടമുള്ളതിൽ ആറു ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകളിലാണ്.
കഴിഞ്ഞ മാസം കേന്ദ്രസർക്കാർ ബാങ്കിംഗ് റെഗുലേഷൻ ആക്ടിൽ ഭേദഗതി വരുത്തി കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള അധികാരം റിസർവ് ബാങ്കിന് നല്കിയിരുന്നു. ഇതേത്തുടർന്നാണ് റിസർവ് ബാങ്ക് കൂടുതൽ നടപടികളെടുത്തത്. 500 വായ്പാ കുടിശികയുള്ളവരെ നിരീക്ഷിച്ച ശേഷമാണ് 12 കമ്പനികളുടെ പേരുകൾ ആർബിഐ പുറത്തുവിട്ടത്.
കിട്ടാക്കടം: ബാങ്കുകൾ ചർച്ച തുടങ്ങി
11:00 PM Jun 19, 2017 | Deepika.com