മോസ്കോ: ദക്ഷിണ റാഖായിൽ സിറിയൻ സൈനിക വിമാനം വെടിവച്ചുവീഴ്ത്തിയ അമേരിക്കൻ നടപടിയിൽ റഷ്യ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. ഐഎസിനെതിരേ ആക്രമണത്തിനു പോയപ്പോഴാണ് സിറിയൻ വിമാനത്തിനു ഞായറാഴ്ച വെടിയേറ്റതെന്നു ഡമാസ്കസ് ഭരണകൂടം പറഞ്ഞു. എന്നാൽ റാഖായിൽ ഐഎസിനെ നേരിടുന്ന യുഎസ് പിന്തുണയുള്ള വിമതസേനയ്ക്കു മേൽ ബോംബു വർഷിച്ചതിനാണ് സിറിയൻ വിമാനം വെടിവച്ചിട്ടതെന്ന് അമേരിക്ക വ്യക്തമാക്കി.
സിറിയൻ പ്രശ്നം സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിന് ഏർപ്പെടുത്തിയിരുന്ന റഷ്യ-യുഎസ് ഹോട്ട്ലൈൻ തത്കാലം നിർത്തലാക്കുകയാണെന്നു റഷ്യ പ്രഖ്യാപിച്ചു. യൂഫ്രട്ടീസിനു പടിഞ്ഞാറു കാണപ്പെടുന്ന ഡ്രോണുകൾ ഉൾപ്പെടെയുള്ള എല്ലാ പറക്കുന്ന വസ്തുക്കളും റഷ്യൻ പ്രതിരോധ സൈന്യം വെടിവച്ചിടുമെന്ന് റഷ്യ മുന്നറിയിപ്പു നൽകി. സിറിയൻ പ്രസിഡന്റ് അസാദിന്റെ സൈന്യത്തിനു പിന്തുണ നൽകാൻ റഷ്യൻ സൈനികർ സിറിയയിലുണ്ട്.
റാഖായിൽ സിറിയൻ സൈനിക വിമാനത്തെ അമേരിക്കൻ യുദ്ധവിമാനം വെടിവച്ചിടുന്നതിനുമുന്പ് തങ്ങൾക്കു വിവരം നൽകിയില്ലെന്നു റഷ്യ ചൂണ്ടിക്കാട്ടി. പരസ്പരം വിവരം കൈമാറാമെന്നു നേരത്തെ ഇരുരാജ്യങ്ങളും ധാരണയുണ്ടാക്കിയിരുന്നു.
സിറിയൻ വിമാനം യുഎസ് വീഴ്ത്തി; താക്കീതുമായി റഷ്യ
10:58 PM Jun 19, 2017 | Deepika.com