സിംഗപ്പൂർ: സഹോദരങ്ങളും താനുമായുള്ള പിണക്കം മറനീക്കി പുറത്തുവന്നതുമൂലം പൗരന്മാർക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടിനു സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂങ് മാപ്പു ചോദിച്ചു. മൂന്നു ദശകം സിംഗപ്പൂരിൽ ഭരണം നടത്തിയ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ലീ ക്വാൻയുവിന്റെ മക്കളായ ലീ സിയൻ ലൂങ്ങും സഹോദരൻ ലീ സിയൻ യാങും സഹോദരി വീ വെയ് ലിങും തമ്മിലാണു തർക്കം.
തറവാട്ടുവീട് തന്റെ കാലശേഷം പൊളിച്ചുകളയണമെന്ന് ലീ ക്വാൻയു വിൽപ്പത്രത്തിൽ നിർദേശിച്ചിരുന്നു. എന്നാൽ, ഇതനുസരിക്കാതെ പ്രശസ്തി ലക്ഷ്യമിട്ട് പ്രസ്തുത വീടു നിലനിർത്താനും സ്വന്തം പുത്രനെ അധികാരത്തിലേക്കു കൊണ്ടുവരാനും പ്രധാനമന്ത്രി ശ്രമിക്കുകയാണെന്ന് സിയൻ യാങും വെയ് ലിങും ആരോപിച്ചു. ഫേസ്ബുക്കിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും തർക്കം പുറത്തുവന്നത് ഏറെ അലോസരത്തിനിടയാക്കി. ഇത്തരം പരസ്യ വിഴുപ്പലക്കൽ സിംഗപ്പൂർ ജനതയ്ക്ക് ഒട്ടും പരിചയമുള്ളതല്ല.
സഹോദരങ്ങളുടെ ആരോപണം നിഷേധിച്ച പ്രധാനമന്ത്രി ഇക്കാര്യത്തിൽ ജൂലൈ മൂന്നിനു പ്രസ്താവന നടത്തുമെന്നു വ്യക്തമാക്കി. ദേശീയ പ്രശ്നങ്ങളിൽ നിന്നോ ഭരണകാര്യത്തിൽനിന്നോ ശ്രദ്ധതിരിക്കാൻ ഈ തർക്കം ഇടയാക്കില്ലെന്ന് ഫേസ്ബുക്കിൽ നൽകിയ വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഭരണകൂടത്തിന്റെ ഭീഷണികാരണം താനും ഭാര്യയും രാജ്യം വിടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നു പ്രധാനമന്ത്രിയുടെ സഹോദരനായ സിയൻ യാങ് പറഞ്ഞു.
കുടുംബ വഴക്ക്: സിംഗപ്പൂർ പ്രധാനമന്ത്രി മാപ്പു പറഞ്ഞു
10:58 PM Jun 19, 2017 | Deepika.com