ദുബായ്: ദുബായ് ജയിലിൽ കഴിയുന്ന മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ ആരോഗ്യനില മോശമായെന്നു ഭാര്യ ഇന്ദിര. അദ്ദേഹത്തെ പുറത്തിറക്കാൻ ഒറ്റയാൾ പോരാട്ടം നടത്തുകയാണു താനെന്നും അവർ പറഞ്ഞു. 2015 ഓഗസ്റ്റ് 23നാണ് 3.4 കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയ കേസിൽ രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹം ജയിലിലായിട്ട് ഇപ്പോൾ 21 മാസങ്ങളായി. ആരോഗ്യം തീർത്തും ക്ഷയിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച വീൽചെയറിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഒറ്റയ്ക്കു കഴിയുന്ന എനിക്ക് അദ്ദേഹത്തെക്കുറിച്ച് ഓർക്കുന്പോൾ പേടി തോന്നുകയാണ്’- ഇന്ദിര പറയുന്നു.
ബിസിനസിൽ ഇടപെടാതിരുന്ന ഇന്ദിര ആദ്യമായി നല്കിയ അഭിമുഖത്തിലാണ് ഇതുപറഞ്ഞത്. ചില ബാങ്കുകൾ തനിക്കെതിരേയും സിവിൽ നിയമ നടപടികൾ ആരംഭിച്ചിരിക്കുന്നതിനാൽ ജയിലിലാകുമോയെന്ന ഭയത്തോടെയാണു ജീവിക്കുന്നത്. ദുബായിൽ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ വാടക കൊടുക്കാൻ പോലും സാധിക്കുന്നില്ല.
1990ലെ കുവൈറ്റ് യുദ്ധസമയത്ത് അറ്റ്ലസ് ബിസിനസ് സാമ്രാജ്യം തകർന്നടിഞ്ഞിരുന്നു. പക്ഷേ, അദ്ദേഹം നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിച്ചു. ഇപ്പോൾ അറ്റ്ലസിലെ ജീവനക്കാർക്കു ശന്പളം പോലും കൊടുക്കാൻ കഴിയുന്നില്ല. ജീവനക്കാരുടെ കുടിശിക തീർക്കാൻ ഷോറൂമിലിരുന്ന അമ്പതു ലക്ഷം ദിർഹം വില വരുന്ന ഡയമണ്ടുകൾ 15 ലക്ഷം ദിർഹത്തിനാണ് വിറ്റത്. യുഎഇയിലെ 19 ഷോറൂമുകളും സൗദി അറേബ്യ, കുവൈറ്റ്, ദോഹ, മസ്കറ്റ് എന്നിവിടങ്ങളിലെ ഷോറൂമുകളും പൂട്ടി. വായ്പ നൽകിയ 22 ബാങ്കുകളിൽ 19 എണ്ണം തത്കാലത്തേക്ക് കേസ് നിർത്തിവയ്ക്കാം എന്നു സമ്മതിച്ചിട്ടുണ്ട്.
ഇതിനിടെ, മറ്റൊരു കേസിൽ ഇവരുടെ മകളും മരുമകനും ജയിലിലായതു പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കി. അദ്ദേഹം ജയിലിലായതിനാൽ കടം വീട്ടുന്നതിനു സ്വത്തുക്കൾ വില്ക്കാൻ ആരുമായി സംസാരിക്കാൻ പോലും കഴിയുന്നില്ല. മാനുഷിക പരിഗണനയെങ്കിലും നല്കണമെന്നാണ് ആവശ്യമെന്നും ഇന്ദിര പറയുന്നു.
അറ്റ്ലസ് രാമചന്ദ്രന്റെ ആരോഗ്യനില മോശമായെന്നു ഭാര്യ ഇന്ദിര
10:58 PM Jun 19, 2017 | Deepika.com