പാരീസ്: എമ്മാനുവൽ മാക്രോണിനു ചരിത്രവിജയം സമ്മാനിക്കും എന്നു കരുതപ്പെടുന്ന പാർലമെന്റ് (നാഷണൽ അസംബ്ലി) തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന്. 577 അംഗ അസംബ്ലിയിൽ 470 സീറ്റ് വരെ മാക്രോണിനു ലഭിക്കാമെന്നാണു സർവേ ഫലങ്ങൾ.
രാഷ്ട്രീയത്തിൽ നവാഗതരാണു മാക്രോണിന്റെ റിപ്പബ്ലിക് മുന്നോട്ട് (ആർഇഎം) പാർട്ടിയിലെ സ്ഥാനാർഥികൾ. കാളപ്പോരുകാരിയും ഗണിതശാസ്ത്രജ്ഞനും ഒക്കെ സ്ഥാനാർഥികളാണ്. പഴയ സോഷ്യലിസ്റ്റുകളും റിപ്പബ്ലിക്കന്മാരും മാക്രോണിന്റെ പാർട്ടിയിൽ ചേക്കേറിയിട്ടുണ്ട്.
1968 -ൽ ചാൾസ് ഡി ഗോളിനു ലഭിച്ച 80 ശതമാനം സീറ്റ് വിജയം പോലൊന്നാണു മാക്രോണിനു കിട്ടാമെന്നു കരുതുന്നത്. പാർലമെന്റിൽ ഒരു കക്ഷിയുടെ മഹാഭൂരിപക്ഷം ജനാധിപത്യ ചൈതന്യത്തിനു നിരക്കുന്നതല്ലെന്ന് എതിർ പ്രചാരണവും ഉണ്ട്. ഒന്നാം വട്ടത്തിൽ 33 ശതമാനം വോട്ട് ലഭിച്ച ആർഇഎം 440 മുതൽ 470 വരെ സീറ്റ് നേടുമെന്നു ഹാരിസ് സർവേ പറയുന്നു. ഒഡോക്സ് സർവേ 430-460 ഉം ഒപ്പീനിയൻ വേ 440 -470 ഉം പറയുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ സഖ്യം 60-80 നിലയിലും സോഷ്യലിസ്റ്റുകൾ 22-35-ലും തീവ്ര ഇടതുപക്ഷം 14-25 ലും ഒതുങ്ങുമത്രേ. പ്രസിഡന്റ് സ്ഥാനത്തേക്കും മാക്രോണിനെതിരേ മത്സരിച്ച മരീൻ ലെ പെനിന്റെ നാഷണൽ ഫ്രണ്ട് ഒന്നു മുതൽ ആറുവരെ സീറ്റേ നേടൂ എന്നാണ് പ്രവചനം.
ഒന്നാം റൗണ്ടിൽ വോട്ടർമാരിൽ പകുതിപോലും പോളിംഗ് ബൂത്തിൽ എത്തിയില്ല. ഇന്നും അതാകുമോ നില എന്നതാണു എല്ലാ കക്ഷികളുടെയും ആശങ്ക.
ചരിത്രവിജയം കാത്ത് മാക്രോൺ
12:16 AM Jun 18, 2017 | Deepika.com