മയാമി: ക്യൂബയുമായുള്ള സംഘർഷം ലഘൂകരിക്കുന്നതിനു ലക്ഷ്യമിട്ട് മുൻഗാമി ബറാക് ഒബാമ കൊണ്ടുവന്ന നയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരുത്തിക്കുറിച്ചു. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.
ക്യൂബൻ ജനതയെ ചൂഷണം ചെയ്യുന്ന സൈനികഭരണകൂടത്തെ സഹായിക്കാൻ യുഎസ് ഡോളറുകൾ ഒഴുക്കുന്ന നയം ഇനി തുടരാനാവില്ലെന്ന് മയാമിയിലെ ലിറ്റിൽ ഹവാനയിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടു ട്രംപ് പറഞ്ഞു.എല്ലാ രാഷ്ട്രീയ തടവുകാരെയും ക്യൂബ മോചിപ്പിക്കുന്നതു വരെ അവർക്ക് എതിരേയുള്ള ഉപരോധം തുടരും.
ക്യൂബൻ സൈന്യത്തിന്റെ ആഭിമുഖ്യത്തിലുള്ള സംരംഭങ്ങൾക്ക് പണം മുടക്കുന്നതിൽനിന്ന് അമേരിക്കൻ നിക്ഷേപകർക്ക് പുതിയ നയം അനുസരിച്ചു വിലക്കുണ്ടാവും. ക്യൂബയിലേക്കുള്ള അമേരിക്കൻ ടൂറിസ്റ്റുകളുടെ ഒഴുക്കും നിലയ്ക്കും.
എന്നാൽ ഹവാനയിലെയും വാഷിംഗ്ടണിലെയും എംബസികൾ അടയ്ക്കില്ല. ഫ്ളോറിഡയിൽനിന്നു 90 മൈൽ അകലെയുള്ള ക്യൂബയിലേക്ക് വിമാന, കപ്പൽ സർവീസുകൾ തുടരും. അരനൂറ്റാണ്ടായി കമ്യൂണിസ്റ്റ് നുകത്തിൻ കീഴിൽ കഴിയുന്ന ക്യൂബയെ സ്വതന്ത്രമാക്കുകയാണു ലക്ഷ്യമെന്നു ട്രംപ് വ്യക്തമാക്കി. ഒബാമയുടെ ക്യൂബൻ നയം തിരുത്തിക്കുറിക്കുമെന്ന് തെരഞ്ഞെടുപ്പു പ്രചാരണവേളയിലും ട്രംപ് പറഞ്ഞിരുന്നു.
വിപ്ളവത്തെ പരാജയപ്പെടുത്താനോ ക്യൂബൻ ജനതയെ തോല്പിക്കാനോ ട്രംപിന്റെ നടപടിക്കു സാധിക്കില്ലെന്നു റൗൾ കാസ്ട്രോയുടെ ക്യൂബൻ ഭരണകൂടം പ്രതികരിച്ചു. അമേരിക്കയുമായുള്ള സഹകരണം തുടരുമെന്നും ക്യൂബൻ ടിവിയിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ഒബാമയുടെ ക്യൂബൻ നയം മാറ്റിമറിച്ച് ട്രംപ്
12:16 AM Jun 18, 2017 | Deepika.com