ലണ്ടൻ: ലണ്ടനിലെ ഗ്രെൻഫൽ ടവറിലെ തീപിടിത്തത്തിൽ മരിച്ച 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്നു മെട്രൊപ്പൊലിറ്റൻ പോലീസ കമാൻഡർ സ്റ്റുവർട്ട് കൻഡി സ്ഥിരീകരിച്ചു. ഇതിനിടെ മരണസംഖ്യ നൂറു കവിയാൻ സാധ്യതയുണ്ടെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും മൂന്നക്കത്തിലേക്ക് എത്തില്ലെന്നാണു കരുതുന്നതെന്നും സ്റ്റുവർട് പറഞ്ഞു. 24 മന്ദിരത്തിൽ 120 അപ്പാർട്ടുമെന്റുകളിലായി 600ൽ അധികം പേരാണു തീപിടിത്തസമയത്തുണ്ടായിരുന്നത്.
ഇനി ആരെങ്കിലും ജീവനോടെ അവശേഷിക്കാൻ സാധ്യതയില്ല. കാണാതായ 75ൽഅധികം പേരെപ്പറ്റി ഇനിയും വിവരമില്ലെന്നു ബിബിസി പറഞ്ഞു.തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്നും പൂർത്തിയാവാൻ ആഴ്ചകൾ എടുത്തേക്കാമെന്നും സ്റ്റുവർട്ട് പറഞ്ഞു. ആരെങ്കിലും മനപ്പൂർവം തീവച്ചതാണെന്നു സംശയിക്കുന്നില്ല.
എലിസബത്ത് രാജ്ഞിയും വില്യം രാജകുമാരനും ഗ്രെൻഫൽ ടവറിലെ അന്തേവാസികളെ സന്ദർശിച്ചു. വളണ്ടിയർമാരുമായും സമൂഹ പ്രതിനിധികളുമായും അവർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി തെരേസാ മേ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചു. ടവറിലെ എല്ലാ കുടുംബങ്ങളെയും ഈ പ്രദേശത്തതന്നെ പുനരധിവസിപ്പിക്കാൻ നടപടിയുണ്ടാവുമെന്നു ഇന്ത്യൻ വംശജനായ ഭവനവകുപ്പു മന്ത്രി അലോക് ശർമ അറിയിച്ചു.
ലണ്ടൻ തീപിടിത്തം: മരണം നൂറായേക്കും
12:29 AM Jun 17, 2017 | Deepika.com