ഇസ്ലാമാബാദ്: താനും കുടുംബാംഗങ്ങളും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും തങ്ങളുടെ മുഴുവൻ സന്പാദ്യത്തിനും കണക്കുണ്ടെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട തന്റെ സർക്കാരിനെതിരേ ചില അദൃശ്യശക്തികൾ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഷരീഫും കുടുംബാംഗങ്ങളും അഴിമതികാണിച്ചുവെന്നു സൂചിപ്പിക്കുന്ന പാനമ രേഖകൾ പുറത്തുവന്നതിനെത്തുടർന്ന്, ഇക്കാര്യം അന്വേഷിക്കാനായി രൂപീകരിച്ച സിവിലിയൻ, സൈനിക സംയുക്ത അന്വേഷണ സമിതി(ജെഐടി) മുന്പാകെ ഹാജരായശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയുക്ത അന്വേഷണസംഘത്തിനു മുന്നിൽ തന്റെ നിലപാട് വ്യക്തമാക്കിയെന്നും ഷരീഫ് പറഞ്ഞു.
ഇത്തരമൊരു അന്വേഷണ സമിതി മുന്പാകെ ഹാജരായ പാക്കിസ്ഥാനിലെ ആദ്യ പ്രധാനമന്ത്രിയാണ് 67 കാരനായ ഷരീഫ്. ഇത് അഴിമതിയാരോപണമല്ല. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വ്യാപാരത്തെക്കുറിച്ചുള്ള വ്യക്തിപരമായ ആക്ഷേപങ്ങളാണെന്നു മൂന്നുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ ഷരീഫ് സംയുക്ത അന്വേഷണ സംഘത്തോട് പറഞ്ഞു.
ജെഐടിയും സുപ്രീംകോടതിയും തന്നെ കുറ്റവിമുക്തനാക്കുമെന്ന് ഷരീഫ് പ്രത്യാശിച്ചു.
വൻസുരക്ഷാസന്നാഹം ഒഴിവാക്കി മൂന്നു വാഹനങ്ങളുടെ അകന്പടിയോടെയാണു ഷരീഫ് ഫെഡറൽ ജുഡീഷൽ അക്കാഡമിയിൽ ജെഐടിക്കു മുന്പാകെ ഹാജരാവാൻ എത്തിയത്. ഏതാനും ഫയലുകളും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. കോടതിയിലും അന്വേഷണസമിതിയിലും ഹാജരാവുന്നതിൽനിന്നു നിയമപരിരക്ഷയുണ്ടെങ്കിലും പ്രധാനമന്ത്രി അതു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി ആസിഫ് കിർമാണി പറഞ്ഞു.
സന്പാദ്യത്തിനു മുഴുവൻ കണക്കുണ്ടെന്നു ഷരീഫ്
01:20 AM Jun 16, 2017 | Deepika.com