ന്യൂഡൽഹി: ബാങ്കുകൾ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ പാപ്പരാകുന്നതു മൂലമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഒരു റെസലൂഷൻ കോർപറേഷൻ ഉണ്ടാക്കും. ഇതിനുള്ള നിയമനിർമാണത്തിനു കേന്ദ്ര കാബിനറ്റ് ഇന്നലെ അംഗീകാരം നൽകി. ദ ഫിനാൻഷ്യൽ റെസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ബിൽ 2017 എന്നാണ് ഇതറിയപ്പെടുക.
ഇതു നിയമമാകുന്നതോടെ ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷ്വറൻസ് ചുമതല പുതിയ കോർപറേഷനിലാകും. ഇപ്പോൾ 1961-ലെ നിയമപ്രകാരമുള്ള ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷനാണ് ഇൻഷ്വറൻസ് ചുമതല.
ഈ കോർപറേഷൻ വരുന്നതോടെ ധനകാര്യ സ്ഥാപനങ്ങൾ പൊളിഞ്ഞാൽ ഗവൺമെന്റിനു വലിയ ബാധ്യതയുണ്ടാകില്ല. ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷ്വറൻസ് ഇപ്പോഴത്തേതുപോലെ ഒരു നിശ്ചിത തുകവരെ മാത്രമായിരിക്കും.
ഇൻഷ്വറൻസ് കന്പനികൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും ഇതിന്റെ പരിധിയിൽവരും. ബാങ്ക് വായ്പയെടുത്തു കിട്ടാക്കടമാക്കുന്നവരെ കൈകാര്യം ചെയ്യാൻ തയാറാക്കിയ പാപ്പർ-നിസ്വർ കോഡും ഈ നിയമവും കൂടിച്ചേരുന്പോൾ ധനകാര്യ തകർച്ചകൾ നേരിടാൻ സമഗ്ര സംവിധാനമാകും.
ബാങ്കുകളുടെ തകർച്ച നേരിടാൻ പുതിയ നിയമം
12:27 AM Jun 15, 2017 | Deepika.com