സിയൂൾ: ഉത്തരകൊറിയ ഇന്നലെ ഹ്രസ്വദൂര സ്കഡ് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണകൊറിയൻ സൈനികവൃത്തങ്ങൾ അറിയിച്ചു. യുഎസും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. വോൺസാൻ പട്ടണത്തിൽനിന്നു വിക്ഷേപിച്ച സ്കഡ് വിഭാഗത്തിൽപ്പെട്ട ബാലിസ്റ്റിക് മിസൈൽ ആറു മിനിറ്റിനകം 450 കിലോമീറ്റർ സഞ്ചരിച്ച് ജപ്പാൻ കടലിൽ പതിച്ചു. തങ്ങളുടെ സാന്പത്തികമേഖലയ്ക്കുള്ളിലാണു മിസൈൽ വീണതെന്നു ജപ്പാൻ അറിയിച്ചു.
തീരത്തുനിന്ന് 200 കിലോമീറ്റർ ദൂരമുള്ള സമുദ്രഭാഗം സാന്പത്തിക മേഖലാ പ്രദേശമാണ്.തുടർച്ചയായി ഉത്തരകൊറിയ നടത്തുന്ന പ്രകോപനം അംഗീകരിക്കാനാവില്ലെന്നു ജപ്പാൻ വ്യക്തമാക്കി. യുഎൻ രക്ഷാസമിതിയുടെ വിലക്ക് വകവയ്ക്കാതെ അടുത്തയിടെ ഉത്തരകൊറിയ നടത്തിയ മൂന്നാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. ഈ വർഷം മൊത്തം 12 മിസൈൽ പരീക്ഷണം നടത്തി.
അമേരിക്കയിൽ ചെന്നെത്താൻ ശേഷിയുള്ള അണ്വായുധ വാഹക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യം. ഈയിടെ ജിഏഴ് ഉച്ചകോടിയിൽ പങ്കെടുത്ത യുഎസ് പ്രസിഡന്റ് ട്രംപ് ഉത്തരകൊറിയൻ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നു ജാപ് പ്രധാനമന്ത്രി ഷിൻസോ ആബെയുമായുള്ള ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഞായറാഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ഉത്തരകൊറിയയുമായുള്ള യുദ്ധം ദൂര വ്യാപക പ്രത്യാഘാതങ്ങൾക്കിട വരുത്തുമെന്നു മുന്നറിയിപ്പു നൽകി.
ഏറെ ജനസംഖ്യയുള്ള ദക്ഷിണകൊറിയൻ തലസ്ഥാനമായ സിയൂളിൽ കനത്ത ആക്രമണത്തിനു സഹായകമായ വിധത്തിൽ പടക്കോപ്പുകളും റോക്കറ്റ് ലോഞ്ചറുകളും ഉത്തരകൊറിയ തയാറാക്കി നിർത്തിയിരിക്കുകയാണെന്ന് മാറ്റിസ് സിബിഎസ് ന്യൂസിനോടു പറഞ്ഞു. യുദ്ധമുണ്ടായാൽ ജപ്പാനും ദക്ഷിണകൊറിയയ്ക്കും മാത്രമല്ല ചൈനയ്ക്കും റഷ്യയ്ക്കും പ്രത്യാഘാതം നേരിടേണ്ടിവരും.
ഇതിനിടെ കഴിഞ്ഞ ദിവസം അമേരിക്ക മൂന്നാമത്തെ വിമാനവാഹിനി യുഎസ്എസ് നിമിറ്റ്സ് കൊറിയൻ മേഖലയിലേക്ക് അയച്ചു. ഇപ്പോൾത്തന്നെ രണ്ട് അമേരിക്കൻ വിമാനവാഹിനികളും യുദ്ധക്കപ്പലുകളും പ്രസ്തുത മേഖലയിലുണ്ട്. കഴിഞ്ഞദിവസം ഉത്തരകൊറിയ പുതിയയിനം വിമാനവേധ ആയുധം വിജയകരമായി പരീക്ഷിച്ചു. വൻതോതിൽ നിർമിച്ചു രാജ്യമെന്പാടും ഈ വിമാനവേധ ആയുധ സംവിധാനം വിന്യസിക്കാൻ പ്രസിഡന്റ് കിം ജോംഗ് ഉൻ ഉത്തരവിട്ടു.
ഉത്തരകൊറിയ സ്കഡ് മിസൈൽ പരീക്ഷിച്ചു
12:43 AM May 30, 2017 | Deepika.com