കയ്റോ: ഐഎസ് ഭീകരർ വാഹനങ്ങൾ തടഞ്ഞ് 29 കോപ്റ്റിക് ക്രൈസ്തവ തീർഥാടകരെ വെടിവച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ മിന്യാ പ്രവിശ്യയിലെ സുരക്ഷാമേധാവിയെ സ്ഥലംമാറ്റിക്കൊണ്ട് ഈജിപ്ഷ്യൻ ആഭ്യന്തരമന്ത്രി ഉത്തരവു പുറപ്പെടുവിച്ചു.മിന്യാ സുരക്ഷാമേധാവി പോലീസ് മേജർ ജനറൽ ഫൈസൽ ഡോവെയ്ഡറിനെയാണ് മന്ത്രാലയത്തിൽ ഡെപ്യൂട്ടി മേധാവിയായി സ്ഥലം മാറ്റിയത്. സെന്റ് സാമുവൽ ആശ്രമത്തിലേക്കു പോയ തീർഥാടകരാണു വെള്ളിയാഴ്ച ഐഎസ് ക്രൂരതയ്ക്കിരയായത്. 29 പേർ കൊല്ലപ്പെടുകയും 26 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
മുഖംമൂടിധരിച്ച് സൈനിക യൂണിഫോമിലെത്തിയ ഭീകരർ സ്ത്രീകളുടെ ആഭരണങ്ങൾ പിടിച്ചുവാങ്ങി.ആറുവയസുള്ള കുട്ടിയെ അമ്മ സീറ്റിനടിയിൽ് ഒളിപ്പിച്ചതിനാൽ അവൻ രക്ഷപ്പെട്ടെന്ന് ആക്രമണത്തെ അതിജീവിച്ചവരുമായി നടത്തിയ വീഡിയോ ഇന്റർവ്യൂവിൽ പങ്കെടുത്തവർ പറഞ്ഞു. രണ്ടും നാലും വയസുള്ള കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. വിശ്വാസം ഉപേക്ഷിച്ചാൽ ജീവൻ രക്ഷിക്കാമെന്ന് ഭീകരർ പറഞ്ഞെന്നും രക്തസാക്ഷിത്വം വരിക്കാനാണ് എല്ലാവരും തയാറായതെന്നും മിന്യായിലെ കോപ്റ്റിക് ബിഷപ് മക്കാറിയോസ് പറഞ്ഞു.
ഇന്നലെ ലിബിയയിലെ ഐഎസ് താവളമായ ഡെർനായിൽ ഈജിപ്ഷ്യൻ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. കഴിഞ്ഞദിവസവും ഐഎസ് കേന്ദ്രങ്ങളിൽ ഈജിപ്ത് ആക്രമണം നടത്തിയിരുന്നു.
മിന്യാ സുരക്ഷാ മേധാവിയെ സ്ഥലംമാറ്റി
12:43 AM May 30, 2017 | Deepika.com