സിയൂൾ: പുതിയ വിമാനവേധ ആയുധ സംവിധാനം രാജ്യമാസകലം വിന്യസിക്കാൻ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ ഉത്തരവിട്ടു. അടുത്തയിടെ ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തിയെന്നും വൻതോതിൽ ഈ ആയുധം ഉത്പാദിപ്പിക്കാൻ കിം നിർദേശിച്ചെന്നും കെസിഎൻ എ വാർത്താ ഏജൻസി അറിയിച്ചു. കിം നേരിട്ട് പരീക്ഷണം വീക്ഷിച്ചു സംതൃപ്തി രേഖപ്പെടുത്തി.
ഈ ആയുധ സംവിധാനത്തിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മിസൈലുകളും അണ്വായുധങ്ങളും വികസിപ്പിക്കുന്നതിനു രൂപീകരിച്ചിട്ടുള്ള ദേശീയ പ്രതിരോധ അക്കാഡമിയാണ് പുതിയ ആയുധസംവിധാനത്തിനും രൂപം നൽകിയിട്ടുള്ളതെന്നു കരുതപ്പെടുന്നു. കരിന്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണിത്.
രക്ഷാസമിതി വിലക്ക് ലംഘിച്ച് ഈയിടെ ഉത്തരകൊറിയ നിരവധി ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. ഒരാഴ്ച മുന്പായിരുന്നു ഏറ്റവും ഒടുവിലത്തെ പരീക്ഷണം.
ഇതിനിടെ ഏതാനും യുദ്ധക്കപ്പലുകളുടെ അകന്പടിയോടെ അമേരിക്കയുടെ മൂന്നാമത്തെ വിമാനവാഹിനി യുഎസ്എസ് നിമിറ്റ്സ് കൊറിയൻ മേഖലയിലേക്കു നീങ്ങിയതായി റിപ്പോർട്ടുണ്ട്. യുഎസ് എസ് കാൾവിൻസൻ, യുഎസ്എസ് റോണൾഡ് റെയ്ഗൻ എന്നീ വിമാനവാഹിനികൾ ഇപ്പോൾത്തന്നെ കൊറിയൻ മേഖലയിലുണ്ട്. ഇതിനു പുറമേ മൂന്നാമത്തെ വിമാനവാഹിനി കൂടി അയച്ചത് എന്തിനാണെന്നു വ്യക്തമല്ല. മൂന്നെണ്ണത്തിലുമായി നിരവധി യുദ്ധവിമാനങ്ങളും സൈനികരുമുണ്ട്. ഉത്തരകൊറിയൻ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഈയിടെ സിസിലിയിൽ ജാപ് പ്രധാനമന്ത്രി ആബെയുമായി നടത്തിയ ചർച്ചയിൽ യുഎസ് പ്രസിഡന്റ് ട്രംപ് പറയുകയുണ്ടായി.
പുതിയ വിമാനവേധ ആയുധവുമായി ഉത്തരകൊറിയ
11:47 PM May 28, 2017 | Deepika.com