കയ്റോ: ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരകേന്ദ്രങ്ങളിൽ ഈജിപ്ത് വ്യോമാക്രമണം. കയ്റോയ്ക്ക് തെക്കുള്ള മിന്യ പ്രവിശ്യയിൽ വെള്ളിയാഴ്ച കോപ്റ്റിക് ക്രൈസ്തവർക്കുനേരേ ഭീകരാക്രമണം ഉണ്ടായതിനു പിന്നാലെയാണ് ഐഎസ് കേന്ദ്രങ്ങളിൽ ഈജിപ്ഷ്യൻ സൈന്യം വ്യോമാക്രമണം ആരംഭിച്ചത്. പ്രതികാര നടപടിയെന്ന പ്രഖ്യാപനത്തോടെ യുദ്ധ വിമാനങ്ങൾ പുറപ്പെടുന്ന വീഡിയോദൃശ്യം ഈജിപ്ഷ്യൻ സൈനിക വക്താവ് തമീർ എൽ-റേഫീ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തു.
മിന്യ പ്രവിശ്യയിലെ മരുഭൂപ്രദേശത്ത് കോപ്റ്റിക് ക്രൈസ്തവരുടെ ബസ് തടഞ്ഞുനിർത്തി ഭീകരർ നടത്തിയ വെടിവയ്പിൽ കുട്ടികൾ ഉൾപ്പെടെ 28പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഐഎസ് പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതിനെത്തുടർന്നാണ് ഈജിപ്ഷ്യൻ സൈന്യം വ്യോമാക്രമണം ആരംഭിച്ചത്.
ഈജിപ്തിനെതിരേ ആക്രമണം നടത്താൻ തയാറെടുപ്പ് നടത്തുന്ന ഭീകരരുടെ പരിശീലനകേന്ദ്രങ്ങൾ രാജ്യത്തിനുള്ളിലോ പുറത്തോ ഉണ്ടെങ്കിൽ അതു തകർക്കുമെന്ന് പ്രസിഡന്റ് അബ്ദെൽ ഫത്താഹ് അൽ-സിസി വെള്ളിയാഴ്ച അറിയിച്ചിരുന്നു.
മിന്യ ആക്രമണത്തിനുപിന്നാലെ സൈന്യം ഭീകര താവളത്തിൽ ആക്രമണം നടത്തിയതായി രാജ്യത്തെ അഭിസംബോധന ചെയ്ത് സിസി വ്യക്തമാക്കി. എന്നാൽ, ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. ലിബിയയിലെ ഡെർണ നഗരത്തിലാണ് വ്യോമാക്രമണം നടന്നതെന്ന് ഔദ്യോഗിക സൂചന ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈജിപ്തിലെ ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവർക്കുനേരേ തുടർച്ചയായി ഐഎസ് ഭീകരാക്രമണം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് വ്യോമാക്രമണം. ഏപ്രിൽ ഒന്പതിന് (ഓശാന ഞായർ) രണ്ട് കോപ്റ്റിക് പള്ളികളിൽ ഐഎസ് നടത്തിയ ചാവേറാക്രമണത്തെത്തുടർന്ന് രാജ്യത്ത് മൂന്നു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതു നിലനിൽക്കെയാണ് മിന്യ ആക്രമണം.
ലിബിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി
12:11 AM May 28, 2017 | Deepika.com