ബെർലിൻ: ജർമൻ കാർ നിർമാതാക്കൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഹരം. അമേരിക്കയിൽ ജർമൻ കമ്പനികളുടെ വാഹനങ്ങൾ വിൽക്കുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇത് ജർമനിയുടെ വളർച്ചയ്ക്കു കാരണമാകുന്നുവെന്നും അമേരിക്കൻ സാന്പത്തികാവസ്ഥയെ തകർക്കുന്നുമെന്നാണ് ട്രംപിന്റെ വിമർശനം. കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ജർമൻകാർ മോശക്കാരാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. "ജർമൻകാർ മോശമാണ്, തീരെ മോശം' - ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ലക്ഷക്കണക്കിനു കാറുകൾ ജർമൻ കമ്പനികൾ അമേരിക്കയിൽ വിൽക്കുന്നു. അതു നിർത്തേണ്ടത് തങ്ങളുടെ ആവശ്യമാണെന്നാണ് ട്രംപിന്റെ നിലപാട്.
അധികാരമേറ്റതു മുതൽ വിദേശ കാർ നിർമാതാക്കളോട് കർശന നിലപാടാണ് ട്രംപിനുള്ളത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 35 ശതമാനം നികുതി ചുമത്താനായിരുന്നു ആദ്യ പ്രഖ്യാപനം.
ജർമൻ കാർ നിർമാതാക്കളോട് കർശന നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ ഡെയിംലർ, ഫോക്സ്വാഗൺ, ബിഎംഡബ്ല്യു കമ്പനികൾക്ക് വെല്ലുവിളിയാകും. ജർമൻ ചാൻസലർ ആൻഗെല മെർക്കൽ വൈറ്റ് ഹൗസിൽവച്ച് ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ബിഎംഡബ്ല്യുവിനുവേണ്ടി സംസാരിച്ചിരുന്നു. ജർമൻ കമ്പനിയാണെങ്കിലും ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ പ്ലാന്റ് സ്ഥിതിചെയ്യുന്നത് അമേരിക്കയിലെ സൗത്ത് കരോലിനയിലാണ്. ഇവിടെനിന്നാണ് കമ്പനി വാഹനങ്ങൾ കയറ്റി അയയ്ക്കുന്നതും.
ട്രംപിന്റെ നിലപാടുകൾ ഫ്രാങ്ക്ഫർട്ട് വിപണിയിൽ മൂന്നു ജർമൻ വാഹനനിർമാതാക്കളുടെയും ഓഹരികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
അമേരിക്കൻ വിപണിയിൽനിന്ന് കഴിഞ്ഞ വർഷം 28,400 കോടി ഡോളറിന്റെ വരുമാനമായിരുന്നു ജർമൻ കമ്പനികൾ നേടിയത്. അതേസമയം, അമേരിക്കയുടെ കച്ചവട കമ്മി ജനുവരിയിൽ ഉയരുകയും ചെയ്തു. 2012നു ശേഷമുള്ള ഏറ്റവും വലിയ ഉയർച്ചയാണിത്.
ജർമൻ കാർ നിർമാതാക്കൾക്ക് ട്രംപിന്റെ പ്രഹരം
12:00 AM May 28, 2017 | Deepika.com