ന്യൂഡൽഹി: സർക്കാർ തീരുമാനിക്കുന്ന ഗ്യാസ് വില ഉത്പാദനച്ചെലവിലും താഴെയാണെന്ന് പൊതുമേഖലാ സ്ഥാപനമായ ഒായിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ് (ഒഎൻജിസി). അതുകൊണ്ടുതന്നെ പ്രകൃതിവാതക ഉത്പാദനം ഒരിക്കലും ലാഭത്തിലാകില്ലെന്നു കമ്പനി പറയുന്നു. 2014 ഒക്ടോബറിൽ ബിജെപി സർക്കാർ കൊണ്ടുവന്ന വിലനിർണയ ഫോർമുല ഇന്ത്യയിൽ പ്രായോഗികമല്ലെന്നാണ് ഒഎൻജിസി ചെയർമാനും മാനേജിഗ് ഡയറക്ടറുമായ ദിനേശ് കെ. സറാഫിന്റെ പക്ഷം. വിലനിർണയം സർക്കാർ ഏറ്റെടുത്തതോടെ കമ്പനിയുടെ വരുമാനത്തിൽ 5,010 കോടി രൂപയുടെയും ലാഭത്തിൽ 3,000 കോടി രൂപയുടെയും കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ രാജ്യത്തിന് ആവശ്യമായ പ്രകൃതിവാതകത്തിൽ പകുതിയും ഇറക്കുമതി ചെയ്യുന്നതാണ്. പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ തദ്ദേശീയമായി പ്രകൃതിവാതകം ഉത്പാദിപ്പിച്ച് ഇറക്കുമതി ബിൽ കുറയ്ക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.
ലാഭം കുറഞ്ഞു
മുംബൈ: മാർച്ചിൽ അവസാനിച്ച നാലാം ത്രൈമാസത്തിൽ ഒായിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷന്റെ (ഒഎൻജിസി) അറ്റാദായം ആറു ശതമാനം കുറഞ്ഞ് 4,340 കോടി രൂപയായി. ചെലവുയർന്നതാണ് ലാഭം കുറയാൻ കാരണം. അതേസമയം കമ്പനിയുടെ വരുമാനം 29 ശതമാനം ഉയർന്ന് 26,233.56 കോടി രൂപയായി.
പ്രകൃതിവാതക ഉത്പാദനം ലാഭകരമാകില്ലെന്ന് ഒഎൻജിസി
12:00 AM May 28, 2017 | Deepika.com