കയ്റോ: ഈജിപ്തിൽ ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവർക്കു നേരേ വീണ്ടും ഭീകരാക്രമണം. കോപ്റ്റിക് ക്രൈസ്തവർ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞുനിർത്തി ഭീകരർ ഇന്നലെ നടത്തിയ വെടിവയ്പിൽ കുട്ടികൾ ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടു. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയർന്നേക്കാമെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഖലീദ് മുഗാഹെദ് അറിയിച്ചു. കൊല്ലപ്പെട്ടതിൽ ഭൂരിപക്ഷവും കുട്ടികളാണെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് കോപ്റ്റിക് ക്രൈസ്തവർക്കുനേരെ ഇൗജിപ്തിൽ തീവ്രവാദി ആക്രമണം നടക്കുന്നത്.
തലസ്ഥാന നഗരമായ കയ്റോയിൽനിന്നു 250 കിലോമീറ്റർ അകലെയുള്ള മിന്യ പ്രവിശ്യയിലെ അൻബ സാമുവൽ സന്യാസിമഠത്തിലേക്കു പുറപ്പെട്ട സംഘത്തിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. മൂന്ന് കാറുകളിൽ എത്തിയ സൈനികവേഷധാരികളായ പത്തോളം ഭീകരരാണ് വിജനമായ സ്ഥലത്തുവച്ച് വെടിവയ്പ് നടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അക്രമികൾക്കുവേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായി സുരക്ഷാസേന അറിയിച്ചു.
ഓശാന ഞായറാഴ്ച (ഏപ്രിൽ ഒന്പത്) അലക്സാണ്ഡ്രിയയിലും ടാന്റയിലും കോപ്റ്റിക് പള്ളികൾക്കുനേരെ ഉണ്ടായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് മൂന്നു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കെയാണ് മറ്റൊരു ആക്രമണമുണ്ടായത്. ഓശാന ഞായറാഴ്ച ഉണ്ടായ ഇരട്ട ആക്രമണത്തിൽ 46പേർ കൊല്ലപ്പെട്ടിരുന്നു. ഡിസംബറിൽ കയ്റോയിലെ പള്ളിയിൽ ഉണ്ടായ ഐഎസ് ആക്രമണത്തിൽ 25 പേർ മരണപ്പെട്ടു. ഈജിപ്തിലെ 9.2 കോടി ജനങ്ങളിൽ പത്തു ശതമാനം കോപ്റ്റിക് ക്രൈസ്തവരാണ്.
ഈജിപ്തിൽ 28 കോപ്റ്റിക് ക്രൈസ്തവരെ ഭീകരർ വെടിവച്ചു കൊന്നു
01:04 AM May 27, 2017 | Deepika.com