ബെയ്റൂട്ട്: കിഴക്കൻ സിറിയയിലെ മയദീൻ പട്ടണത്തിൽ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 42 കുട്ടികൾ ഉൾപ്പെടെ 106 പേർ കൊല്ലപ്പെട്ടെന്ന് സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. ഐഎസ് പോരാളികളുടെ കുടുംബാംഗങ്ങളാണു കൊല്ലപ്പെട്ടവരിൽ അധികവും.
വ്യാഴാഴ്ച രാത്രിയിൽ രണ്ടു തവണ വിമാനാക്രമണമുണ്ടായി. ഐഎസ് ഭീകരരുടെ കുടുംബങ്ങൾ പാർക്കുന്ന മുനിസിപ്പൽ മന്ദിരത്തെ ഉന്നം വച്ചായിരുന്നു വ്യോമാക്രമണമെന്ന് ഒബ്സർവേറ്ററി മേധാവി റമി അബ്ദൽ റഹ്മാൻ വാർത്താ ഏജൻസിയോടു പറഞ്ഞു. ഐഎസ് ആസ്ഥാനമായ റാഖായിൽനിന്നു പലായനം ചെയ്ത് മയദീനിൽ അഭയംതേടിയ സിറിയൻ, മൊറോക്കൻ പൗരന്മാരാണു കൊല്ലപ്പെട്ടത്.
ഐഎസിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന രാജ്യങ്ങൾ സിവിലിയന്മാരുടെ രക്ഷ ഉറപ്പാക്കുന്നതിനു നടപടിയെടുക്കണമെന്നു യുഎൻ മനുഷ്യാവകാശ മേധാവി സയിദ് റാദ് അൽഹൂസൈൻ ആവശ്യപ്പെട്ടു. തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിലെ പൗരന്മാരെ ഐഎസ് പലവിധത്തിൽ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നുണ്ട്. വ്യോമാക്രമണങ്ങളിൽ ജീവൻ അപകടത്തിലാവുന്നവരിലും നിരവധി സിവിലിയന്മാരുണ്ട്. ഐഎസ് മേഖലകളിൽ കുടുങ്ങിപ്പോയ സിവിലിയന്മാരുടെ കാര്യം ആരും ശ്രദ്ധിക്കാനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് സഖ്യത്തിനു പുറമേ റഷ്യയുടെയും സിറിയയുടെയും യുദ്ധവിമാനങ്ങളും ഐഎസ് ഭീകരർക്ക് എതിരേ സിറിയയിൽ വ്യോമാക്രമണങ്ങൾ നടത്തുന്നുണ്ട്.
ഐഎസിനെതിരേ പോരാടുന്നതിനു യുഎസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സഖ്യത്തിൽ 68 രാജ്യങ്ങളാണുള്ളത്. സഖ്യസേന 2014ൽ ഇറാക്കിലെ ഐഎസ് താവളങ്ങളിൽ വ്യോമാക്രമണം ആരംഭിച്ചു. പിന്നീട് സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുകയായിരുന്നു. ഈ വർഷം ഏപ്രിൽ 23നും മേയ് 23നും ഇടയ്ക്ക് യുഎസ് സഖ്യത്തിന്റെ വ്യോമാക്രമണങ്ങളിൽ സിറിയയിൽ 225 പേർക്കാണു ജീവൻ നഷ്ടമായത്. ഇതിൽ നിരവധി കുട്ടികളും ഉൾപ്പെടും. സിറിയയിലെ ഐഎസ് ആസ്ഥാനമായ റാഖായും ഇറാക്കിൽ ഐഎസിന്റെ അധീനതയിലുള്ള മൊസൂളും പിടിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മൊസൂളിൽ ഇറാക്കിസൈന്യം ഒട്ടേറെ പ്രദേശം പിടിച്ചു.
മൊസൂൾ നഗരത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആയുധഡിപ്പോയെ ഉന്നംവച്ച് മാർച്ചിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 105 സിവിലിയന്മാർ കൊല്ലപ്പെട്ടതായി പെന്റഗൺ ഇന്നലെ സ്ഥിരീകരിച്ചു.
യുഎസ് വ്യോമാക്രമണം: സിറിയയിൽ 106 മരണം; മരിച്ചവരിൽ 42 കുട്ടികളും
12:03 AM May 27, 2017 | Deepika.com