കൊളംബോ: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയവും മണ്ണിടിച്ചിലും ശ്രീലങ്കയുടെ പടിഞ്ഞാറൻ മേഖലയിലും തെക്കൻ മേഖലയിലും നാശം വിതച്ചു. 91പേർക്കു ജീവഹാനി നേരിട്ടു. 110 പേരെ കാണാതായി. ഏഴ് ജില്ലകളി ലായി 20,000 പേർ ഭവനരഹിതരായി.
പർവതമേഖലയായ ഗാലെ, കെഗാലെ, രത്നപരുര, കലുത്തര, മടാര, ഹന്പൻതോട്ട ജില്ലകളിൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. വ്യാഴാഴ്ചത്തെ മഴയെത്തുടർന്നു നദികൾ കരകവിഞ്ഞു. റോഡുകളും വീടുകളും വെള്ളത്തിലായി. മഴ തുടരാനാണു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കൊളംബോയിൽനിന്ന് 90 കിലോമീറ്റർ അകലെയുള്ള സബരഗമുവ മേഖലയിലെ സ്കൂളുകൾ അടച്ചു. ഒറ്റപ്പെട്ട തുരുത്തുകളിൽ വീടുകൾക്കും മരങ്ങൾക്കും മുകളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ നേവിയുടെ ബോട്ടുകളും ഹെലികോപ്റ്ററുകളും അയച്ചു. ശ്രീലങ്കൻ സർക്കാർ യുഎന്നിന്റെയും വിവിധ രാജ്യങ്ങളുടെയും സഹായം അഭ്യർഥിച്ചിട്ടുണ്ട്.
ശ്രീലങ്കയിൽ പ്രളയം: 91 മരണം
12:03 AM May 27, 2017 | Deepika.com