ലണ്ടൻ: മാഞ്ചസ്റ്ററിൽ ഉണ്ടായ ഭീകരാക്രമണത്തിൽ എട്ടുപേർ പോലീസ് കസ്റ്റഡിയിൽ ഉണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. രാജ്യം ഇപ്പോഴും ഭീകരക്രമണ ഭീതിയിൽ തന്നെയാണെന്നും അവർ പറഞ്ഞു.
രാജ്യത്ത് തുടർച്ചയായ ചാവേറാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന സന്ദേശത്തെ തുടർന്ന് കൂടുതൽ സുരക്ഷാ ഭടൻമാരെ നിയോഗിച്ചു. ട്രെയിനുകളിൽ സുരക്ഷയ്ക്കായി സായുധ പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നു ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് മേധാവി വ്യക്തമാക്കി. മാഞ്ചസ്റ്റർ ആക്രമണക്കേസിൽ പിടിയിലായ എട്ടുപേർക്കും തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ തെരേസ മേ ജനത്തോടു ജാഗ്രത പാലിക്കാൻ വിഡീയോ സന്ദേശത്തിലൂടെ പറഞ്ഞു. ഒരു സ്ത്രീയുൾപ്പെടെ എട്ടുപേരാണ് അറസ്റ്റിലായത്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരം പുറത്ത് വിടാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ ചാവേർ സ്ഫോടനം നടത്തിയ സൽമാൻ അബദിയുടെ (22) പിതാവ് രമദാൻ, ഇളയ സഹോദരൻ ഹാഷിം എന്നിവരും ഉൾപ്പെടും.
ഇരുവരും ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിൽനിന്നാണ് അറസ്റ്റിലായത്. ഹാഷിം ഭീകരാക്രമണം നടത്താൻ ഗൂഡാലോചന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ എല്ലാ വിശദാംശങ്ങളും ഹാഷിമിന് അറിവുണ്ടായിരുന്നതായും ലിബിയൻ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. രമദാൻ അൽക്വയ്ദ ബന്ധമുള്ള ഭീകരസംഘടനയിൽ അംഗമായിരുന്നു.
മാഞ്ചസ്റ്ററിൽ ലിബിയൻ വംശജരായ മാതാപിതാക്കളുടെ മകനായി 1994ലാണ് അബദി ജനിച്ചത്. അബദി അടുത്തയിടെയാണ് ലിബിയയിൽനിന്നു ബ്രിട്ടനിൽ മടങ്ങിയെത്തിയത്. തിങ്കളാഴ്ച രാത്രി മാഞ്ചസ്റ്റർ അരീനയിലെ സംഗീതക്കച്ചേരിയുടെ സമാപനത്തിലാണ് സ്ഫോടനങ്ങൾ ഉണ്ടായത്.
സ്ഫോടനത്തിൽ 22 പേർ കൊല്ലപ്പെടുകയും 116 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 23 പേരുടെ നില ഗുരുതരമായി തുടരുന്നു. പരിക്കേറ്റവരെ എലിസബത്ത് രാജ്ഞി റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ആശുപത്രിയിലെത്തി സന്ദർശിച്ചു.
മാഞ്ചസ്റ്റർ: എട്ടുപേർ പിടിയിൽ, ആക്രമണഭീതി വിട്ടൊഴിഞ്ഞില്ല
12:02 AM May 26, 2017 | Deepika.com