ന്യൂഡൽഹി: കൽക്കരിക്ക് നികുതിയിളവ് പ്രഖ്യാപിച്ച നടപടിയിൽ പ്രതീക്ഷയർപ്പിച്ച് കോൾ ഇന്ത്യ. പൊതുമേഖലാ കൽക്കരി കമ്പനിയായ കോൾ ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൽക്കരി വിൽക്കാനാവാതെ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് നികുതിയിളവിൽ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. ഹരിതഗ്രഹ വാതകങ്ങൾ പുറംതള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമായ ഇന്ത്യ കഴിഞ്ഞ ദിവസമാണ് കൽക്കരിക്ക് നികുതിയിളവ് പ്രഖ്യാപിച്ചത്. ജൂലൈ ഒന്നു മുതൽ ഇതു പ്രാബല്യത്തിൽ വരും. 11 ശതമാനം നികുതി അഞ്ചു ശതമാനമാക്കിയാണ് കുറച്ചത്. അതേസമയം, സോളാർ സെല്ലുകളുടെ നികുതി 18 ശതമാനമാക്കി ഉയർത്തിയിട്ടുമുണ്ട്.
സർക്കാരിന്റെ പുതിയ നടപടി രാജ്യത്തെ കൽക്കരി ഉപയോഗം വർധിക്കാൻ ഇടയാക്കും. എന്നാൽ, തിരിച്ചടി നേരിടുന്നത് സൗരോർജമേഖലയായിരിക്കും. കാരണം, രാജ്യത്തേക്ക് ഏറ്റവുമധികം സോളാർ സെല്ലുകൾ ഇറക്കുമതി ചെയ്യുന്നത് ചൈനയിൽനിന്നാണ്. ലോകത്തിലെ ഏറ്റവും വലിയ കോൾ മൈനിംഗ് കമ്പനിയായ കോൾ ഇന്ത്യ കഴിഞ്ഞ വർഷം ഉത്പാദനം ഗണ്യമായി ഉയർത്തിയിരുന്നു. വൈദ്യുതി ഉത്പാദനം ഉയർത്തുന്നതിനുവേണ്ടിയായിരുന്നു കൽക്കരി ഉത്പാദനം വർധിപ്പിച്ചത്. എന്നാൽ, ഊർജകമ്പനികൾ പ്രതിസന്ധിയിലായത് കോൾ ഇന്ത്യയുടെ കൽക്കരിവില്പനയെ പ്രതികൂലമായി ബാധിച്ചു. ഇപ്പോൾ വിൽക്കാനാവാതെ കെട്ടിക്കിടക്കുന്ന 5.7 കോടി ടൺ കൽക്കരി നികുതിയിളവ് ഉണ്ടാകുന്നതോടെ വിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൾ ഇന്ത്യ. ഈ ധനകാര്യവർഷം ഉത്പാദനം 60 കോടി ടൺ ആയി കുറയ്ക്കാനും തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം ബംഗ്ലാദേശിന് കൽക്കരി വിൽക്കാനുള്ള ശ്രമവും കോൾ ഇന്ത്യ നടത്തുന്നുണ്ട്.
നികുതിയിളവിൽ പ്രതീക്ഷയർപ്പിച്ച് കോൾ ഇന്ത്യ
11:52 PM May 25, 2017 | Deepika.com