ഇസ്ലാമാബാദ്/ന്യൂഡൽഹി: ഭീഷണിപ്പെടുത്തി പാക് പൗരൻ വിവാഹംചെയ്തുവെന്നാരോപിച്ച് ഇന്ത്യൻ എംബസിയിൽ അഭയംതേടിയ ഇന്ത്യക്കാരിക്കു നാട്ടിലേക്കു മടങ്ങാൻ പാക് കോടതിയുടെ അനുമതി. വാഗ അതിർത്തിവരെ യുവതിക്കു സുരക്ഷനൽകണമെന്നു പോലീസിനോടു നിർദേശിക്കുകയും ചെയ്തു. ന്യൂഡൽഹി സ്വദേശിയായ ഉസ്മ ഈ മാസം ആദ്യമാണു പാക്കിസ്ഥാനിലേക്കു പോയത്. ഇരുപതുകാരിയായ ഉസ്മ മലേഷ്യയിൽ വച്ച് താഹിർ അലി എന്നയാളെ പരിചയപ്പെട്ടതാണു സംഭവങ്ങളുടെ തുടക്കം.
തുടർന്ന് ഈ മാസം മൂന്നിനു പാക്കിസ്ഥാനിൽ വച്ച് വിവാഹം നടത്തുന്നതിനു താഹിർ നിർബന്ധിച്ചു. ഇതനുസരിച്ച് ഖൈബർ-പക്തൂൺക്വ പ്രവിശ്യയിലെ ഉൾപ്രദേശമായ ബുനെറിലൂടെ മേയ് ഒന്നിന് ഉസ്മ പാക്കിസ്ഥാനിലെത്തി. മേയ് മൂന്നിന് വിവാഹവും നടത്തി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹത്തിനു നിർന്ധിച്ചുവെന്നാരോപിച്ച് പിന്നീട് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ അഭയം തേടുകയായിരുന്നു ഇവർ.
12 ന് ഇന്ത്യയിലേക്കു മടങ്ങണമെന്നാവശ്യപ്പെട്ട് ഉസ്മ പാക്കിസ്ഥാനിലെ കോടതിയിലെത്തി. ആദ്യവിവാഹത്തിലെ കുട്ടിയുടെ അസുഖം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഭാര്യയെ കാണാൻ അനുമതി തേടി അലിയും കോടതിയിലെത്തി. ജസ്റ്റീസ് മൊഹ്സിൻ അക്തർ ഖയാനിയുടെ അധ്യക്ഷതിയിലുള്ള ഏകാംഗ ബെഞ്ച് ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം ഉസ്മയെ നാട്ടിലേക്കു പോകാൻ അനുവദിക്കുകയായിരുന്നു. അലി കൈവശപ്പെടുത്തിയിരുന്ന യാത്രാരേഖകൾ തിരിച്ചുനൽകാനും കോടതി നിർദേശം നൽകി. ഇതേത്തുടർന്ന് ബുധനാഴ്ച ഇയാൾ രേഖകൾ മടക്കിനൽകി.
ഉസ്മ ഇന്ത്യയിലേക്കു മടങ്ങുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. തന്റെ വാദംകേൾക്കാതെയാണു കോടതി വിധി പറഞ്ഞതെന്ന് അലി ആരോപിക്കുന്നു. ഉസ്മ തന്റെ ഭാര്യയാണെന്നും തങ്ങൾ വിവാഹമോചനം നേടിയിട്ടില്ലെന്നുമാണ് അലിയുടെ വാദം. അലിയെ നേരിൽ കാണണമെങ്കിൽ ചേംബറിൽ എത്തിക്കാമെന്ന് വാദത്തിനിടെ ജഡ്ജി പറഞ്ഞുവെങ്കിലും ഉസ്മ വിസമ്മതിക്കുകയായിരുന്നു. വിചാരണയ്ക്കിടെ ഉസ്മ കോടതിയിൽ കുഴഞ്ഞുവീണുവെന്ന് റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ യുവതിക്കു നാട്ടിലേക്കു മടങ്ങാൻ പാക് കോടതിയുടെ അനുമതി
12:14 AM May 25, 2017 | Deepika.com