വത്തിക്കാൻസിറ്റി: ലോകത്തിൽ സമാധാനം സ്ഥാപിക്കാൻ അമേരിക്കൻ പ്രസിഡന്റ് പദവി ഉപയോഗിക്കാൻ ഡോണൾഡ് ട്രംപിനു ഫ്രാൻസിസ് മാർപാപ്പയുടെ ഉപദേശം. ട്രംപും മാർപാപ്പയും തമ്മിൽ അപ്പസ്തോലിക കൊട്ടാരത്തിലെ പഠനമുറിയിൽ ഇന്നലെ നടത്തിയ കൂടിക്കാഴ്ച അരമണിക്കൂർ ദീർഘിച്ചു. കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തുവന്ന ഇരുവരും ഏറെ സന്തുഷ്ടരായിരുന്നു.
പശ്ചിമേഷ്യയിൽ ക്രൈസ്തവർക്ക് എതിരേ നടക്കുന്ന പീഡനത്തോടും ഗർഭച്ഛിദ്രത്തോടുമുള്ള എതിർപ്പ് രണ്ടുപേരും എടുത്തുപറഞ്ഞു. സമാധാനം, മതാന്തര സംവാദം,മതസ്വാതന്ത്ര്യം തുടങ്ങിയവയെക്കുറിച്ചും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരുവരും ആശയവിനിമയം നടത്തിയെന്നു വത്തിക്കാൻ വക്താവ് അറിയിച്ചു.
നന്ദി, വളരെ നന്ദി . താങ്കൾ പറഞ്ഞതൊന്നും ഞാൻ മറക്കില്ല-കൂടിക്കാഴ്ചയുടെ സമാപനത്തിൽ ട്രംപ് പ്രതികരിച്ചു.
കുടിയേറ്റ കാര്യത്തിലും മെക്സിക്കൻ മതിൽ നിർമാണ വിഷയത്തിലും ട്രംപിനെതിരേ നിലപാടു സ്വീകരിച്ച മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയെ ഗംഭീരം എന്നാണു ട്രംപ് വിശേഷിപ്പിച്ചത്. സമാധാനത്തിന്റെ പ്രതീകമായ ഒലിവുതൈ ആലേഖനം ചെയ്ത മെഡൽ മാർപാപ്പ ട്രംപിനു സമ്മാനിച്ചു. ഇത് സമാധാനത്തിന്റെ ഉപകരണമാവട്ടെ-സ്പാനിഷ് ഭാഷയിൽ പാപ്പാ ആശംസിച്ചു. ലൗദാത്തോ സീ ഉൾപ്പെടെയുള്ള ചാക്രിക ലേഖനങ്ങളുടെ കോപ്പികളും സമാധാന സന്ദേശത്തിന്റെ കോപ്പിയും മാർപാപ്പ ട്രംപിനു സമ്മാനിച്ചു. മാർട്ടിൻ ലൂഥർ കിംഗിന്റെ രചനകളും ഒരു ശില്പവും ട്രംപ് മാർപാപ്പയ്ക്കു സമ്മാനിച്ചു.
അല്പം നർമ ഭാഷണത്തിനും മാർപാപ്പ തയാറായി. ട്രംപിന് എന്താണു കഴിക്കാൻ കൊടുക്കുന്നതെന്നു ട്രംപിന്റെ ഭാര്യ മെലാനിയയോടു മാർപാപ്പ ചോദിച്ചു. ‘പോട്ടിസായാണോ’? കലോറി കൂടുതലുള്ള ഒരിനം സ്ളോവേനിയൻ കേക്കാണിത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയും സിസ്റ്റൈൻ ചാപ്പലും സന്ദർശിച്ചശേഷം ക്വിരീനൽ കൊട്ടാരത്തിലെത്തി പ്രസിഡന്റ് മറ്റെറെല്ലായുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. തുടർന്ന് അദ്ദേഹം എയർഫോഴ്സ് വൺ വിമാനത്തിൽ ബൽജിയത്തിലേക്കു പോയി.
സമാധാനത്തിനു യത്നിക്കാൻ ട്രംപിനോടു മാർപാപ്പ
11:56 PM May 24, 2017 | Deepika.com