ലണ്ടൻ: മാഞ്ചസ്റ്റർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ പ്രധാന സ്ഥാപനങ്ങൾക്കുള്ള സുരക്ഷ വർധിപ്പിച്ചു. കൂടുതൽ ആക്രമണത്തിനു സാധ്യതയുണ്ടന്ന് ഇന്റലിജൻസുകാർ മുന്നറിയിപ്പു നൽകി.സംഗീതക്കച്ചേരികൾ, സ്പോർട്സ് മത്സരങ്ങൾ തുടങ്ങിയവ നടക്കുന്ന സ്ഥലങ്ങളിൽ സൈനികരെ വിന്യസിക്കും. 3800 സൈനികരെ ബ്രിട്ടീഷ് തെരുവുകളിൽ വിന്യസിക്കുമെന്ന് ആഭ്യന്തരമന്ത്രി ആംബർ റഡ് പറഞ്ഞു. ബക്കിംഗാം കൊട്ടാരത്തിനും പ്രധാനമന്ത്രിയുടെ വസതിക്കും ഇനി മുതൽ സൈനികഗാർഡുകളുടെ സംരക്ഷണം ഉണ്ടാവും. പാർലമെന്റിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തി.
മാഞ്ചസ്റ്റർ ആക്രമണവുമായി ബന്ധപ്പെടുത്തി അഞ്ചു പേരെ ബ്രിട്ടനിൽ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ചാവേർ സ്ഫോടനം നടത്തിയ സൽമാൻ അബദിയുടെ (22) ബന്ധു ഇസ്മയിൽ അബദിയും അറസ്റ്റി ലായവരിൽ ഉൾപ്പെടും. അബദി യുടെ മറ്റൊരു സഹോദരൻ ലിബിയയിൽ അറസ്റ്റിലായി. സ ൽമാൻ അബദി ഒറ്റയ്ക്കാണ് തിങ്കളാഴ്ച രാത്രി ചാവേർ ആക്രമണം നടത്തിയതെന്നു കരുതുന്നില്ലെന്നും ഇയാൾക്ക് കൂട്ടാളികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ആംബർ റഡ് പറഞ്ഞു.അബദിയെക്കുറിച്ചു നേരത്തെ പോലീസിന് അറിവുണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
മാഞ്ചസ്റ്ററിൽ ലിബിയൻ വംശജരായ മാതാപിതാക്കളുടെ മകനായി 1994ലാണ് അബദി ജനിച്ചത്. അബദി അടുത്തയിടെയാണ് ലിബിയയിൽനിന്നു ബ്രിട്ടനിൽ മടങ്ങിയെത്തിയത്.
നിരവധി കൗമാരക്കാരും കുട്ടികളും പങ്കെടുത്ത മാഞ്ചസ്റ്റർ അരീനയിലെ സംഗീതക്കച്ചേരിയുടെ സമാപനത്തിൽ നടന്ന സ്ഫോടനങ്ങളിൽ 22 പേർ കൊല്ലപ്പെടുകയും 64 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗായിക അരിയാന ഗ്രാൻഡെയ്ക്കു കുഴപ്പമില്ല. അവർ ഇന്നലെ സ്വദേശമായ അമേരിക്കയിലെ ഫ്ളോറിഡയിലെത്തി.
ബ്രിട്ടനിൽ സുരക്ഷ ശക്തമാക്കി
11:56 PM May 24, 2017 | Deepika.com