മനില: ദക്ഷിണ ഫിലിപ്പീൻസിലെ മിൻഡനാവോ മേഖലയിൽ ബുധനാഴ്ച പ്രസിഡന്റ് ഡുട്ടെർട്ടെ പട്ടാള ഭരണം പ്രഖ്യാപിച്ചു. മിൻഡനാവോയിലെ മരാവിസിറ്റിയിൽ ഐഎസുമായി ബന്ധമുള്ള ഭീകരർ ഒരു ജയിലും ആശുപത്രിയും മറ്റു കെട്ടിടങ്ങളും കൈയടക്കുകയും സുരക്ഷാസേനയുമായി ഏറ്റുമുട്ടുകയും ചെയ്തെന്ന വാർത്തയെത്തുടർന്നു റഷ്യൻ സന്ദർശനം റദ്ദാക്കി ഡുട്ടെർട്ടെ അടിയന്തരമായി ഫിലിപ്പീൻസിലെത്തി. രണ്ടു സൈനികരെയും ഒരു പോലീസ് ഓഫീസറെയും ഭീകരർ വധിച്ചു. 12 പേർക്കു പരിക്കേറ്റു.
ആവശ്യമെങ്കിൽ ഒരു വർഷം വരെ പട്ടാള ഭരണം ദീർഘിപ്പിക്കുമെന്നു ഡുട്ടെർട്ടെ മുന്നറിയിപ്പു നൽകി. അക്രമികളെ നിഷ്ഠുരമായി നേരിടുമെന്നും ഫിലിപ്പീൻസിലേക്കുള്ള മടക്കയാത്രാമധ്യേ വിമാനത്തിൽ നൽകിയ അഭിമുഖത്തിൽ ഡുട്ടെർട്ടെ പറഞ്ഞു.
ഐഎസുമായി ബന്ധമുള്ള അബുസായഫ് ഗ്രൂപ്പിന്റെ നേതാവ് ഇസ്നിലോൺ ഹാപിലോണിനെ പിടികൂടാനാണ് സൈനികർ മരാവിയിലെത്തിയത്. സൈന്യവുമായി ഭീകരർ ഏറ്റുമുട്ടുകയായിരുന്നു.
ഹാപിലോണിന്റെ തലയ്ക്ക് യുഎസ് അരക്കോടി ഡോളർ വിലയിട്ടിട്ടുണ്ട്.
ദക്ഷിണ ഫിലിപ്പീൻസിൽ പട്ടാളഭരണം
11:56 PM May 24, 2017 | Deepika.com