ബെയ്ജിംഗ്: ചൈന-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴി (സിപെക്) ഇന്ത്യ-പാക് പിരിമുറുക്കം വർധിപ്പിക്കുമെന്ന് യുഎൻ റിപ്പോർട്ട്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ വിഘടനവാദത്തിന് ആക്കംകൂട്ടാനും പദ്ധതി വഴിതെളിക്കുമെന്നു റിപ്പോർട്ടിലുണ്ട്. യുഎന്നിന്റെ ഏഷ്യ-പസഫിക് ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷന്റേതാണ് (ഇഎസ്സിഎപി) റിപ്പോർട്ട്.
പാക് അധിനിവേശ കാഷ്മീരിലൂടെ കടന്നുപോകുന്ന സിപെക്, മേഖലയിലെ പ്രശ്നങ്ങൾ വഷളാക്കുകയേയുള്ളൂ. ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് (ഒബോർ) സംബന്ധിച്ച പരാമർശങ്ങളുമുണ്ട്. ബെയ്ജിംഗിൽ നടന്ന ഒബോർ ഉച്ചകോടിയിൽനിന്ന് ഇന്ത്യ വിട്ടുനിന്നതും ചൂണ്ടിക്കാണിക്കുന്നു.
ചൈന, പാക്കിസ്ഥാൻ, ഇറാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവയുടെ സാന്പത്തിക, വ്യാവസായിക ഏകീകരണത്തിന് സിപെക് വഴിവയ്ക്കുമെങ്കിലും പാക്കിസ്ഥാനിൽ ഇത് വിവിധ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. പാക്കിസ്ഥാനിലെ പ്രാദേശിക വിഭാഗങ്ങളുടെ പലായനത്തിനും ഇതു കാരണമായേക്കും. പ്രാദേശിക വിഭാഗങ്ങൾ ഒന്നിച്ച് പ്രക്ഷോഭത്തിലേക്കും അത് സർക്കാരുമായുള്ള ഏറ്റുമുട്ടലിലേക്കു വഴിവച്ചേക്കുമെന്നും റിപ്പോർട്ടിലുണ്ട്.
സിപെക്: ഇന്ത്യ-പാക് പിരിമുറുക്കം വർധിപ്പിക്കുമെന്ന് യുഎൻ
11:56 PM May 24, 2017 | Deepika.com