കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ രണ്ടു വിദേശികളുടെയും രണ്ടു നേപ്പാൾ സ്വദേശികളുടെയും ഉൾപ്പെടെ നാലു പർവതാരോഹകരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഈ സീസണിൽ പത്തുപേരാണു കൊടുമുടിയിൽ മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു ക്യാന്പ് നാലിൽ കാണാതായ സ്ലോവാക്കിയൻ പർവതാരോഹകൻ വ്ളാദിമിർ സ്ട്രബയ്ക്കു വേണ്ടി നടത്തിയ തെരച്ചിലിനിടെ സെവൻ സമ്മിറ്റ് ട്രക്സിന്റെ ആറു പർവതാരോഹകരാണ് 7950 മീറ്റർ ഉയരെ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിനിടെ, വ്ളാദിമിറിന്റെ മൃതദേഹം ക്യാന്പ് രണ്ടിലെത്തിച്ചു.
ഞായറാഴ്ചയാണ് അമേരിക്കൻ പർവതാരോഹകൻ റോണാൾഡ് ഇയർവുഡ് കൊടുമുടി കയറി തിരിച്ചിറങ്ങുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചത്. കാണാതായ ഇന്ത്യൻ പർവതാരോഹകൻ രവി കുമാറിന്റെ മൃതദേഹവും തിങ്കളാഴ്ച മലയിടുക്കിൽനിന്നു കണ്ടെത്തുകയായിരുന്നു.
പർവത്തിന്റെ വടക്കുനിന്നു ചൈനയിലൂടെയും തെക്ക് നേപ്പാളിലൂടെയുമാണ് എവറസ്റ്റ് കയറാനാവുക. ഈ സീസണിൽ നേപ്പാളിൽനിന്ന് 371 പേർ എവറസ്റ്റ് കൊടുമുടിയിലെത്തി തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ, തിരിച്ചറിയപ്പെടാനാകാതെ ഇരുന്നൂറിലധികം മൃതദേഹങ്ങൾ കൊടുമുടിയിലുണ്ടാവുമെന്നാണ് അനൗദ്യോഗിക കണക്ക്.
എവറസ്റ്റ് കൊടുമുടിയിൽ നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
11:56 PM May 24, 2017 | Deepika.com