ഹോങ്കോംഗ്: അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് ചൈനയുടെ റേറ്റിംഗ് താഴ്ത്തി. എഎ3-ൽനിന്ന് എ1 ലേക്കാണു താഴ്ത്തിയത്. എന്നാൽ, ഭാവി സാധ്യത നെഗറ്റീവിൽനിന്ന് ഉറച്ചത് (സ്റ്റേബിൾ) എന്നതിലേക്കു മാറ്റിയിട്ടുണ്ട്.
ചൈനയുടെ വളർച്ചാനിരക്ക് കുറയുന്നു; ഗവൺമെന്റിന്റെയും കന്പനികളുടെയും കടം കൂടുന്നു; സാന്പത്തിക പരിഷ്കാരങ്ങളുടെ കാര്യത്തിൽ ധാരണയില്ല എന്നിവയാണു റേറ്റിംഗ് താഴ്ത്താൻ കാരണമായി പറയുന്നത്.
1989നു ശേഷം ഇതാദ്യമാണു ചൈനയുടെ റേറ്റിംഗ് താഴ്ത്തുന്നത്.
മറ്റു റേറ്റിംഗ് ഏജൻസികളും ഇതേ പാത തുടരുമെന്നാണു സൂചന. സ്റ്റാൻഡാർഡ് ആൻഡ് പുവർ കഴിഞ്ഞവർഷം ഫെബ്രുവരി മുതൽ ചൈനയെ നെഗറ്റീവ് ഭാവിസാധ്യതയിലാണു പെടുത്തിയിരുന്നത്. ഫിച്ച് എന്ന ഏജൻസി നേരത്തേതന്നെ എ വണിനു സമാനമായ റേറ്റിംഗാണു ചൈനയ്ക്കു നൽകിയിരുന്നത്.
റേറ്റിംഗ് ചൈനയെ സാരമായി ബാധിക്കില്ല. ചൈനീസ് സർക്കാരിന്റെ കടപ്പത്രങ്ങൾ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ കൈയിലാണ്. വിദേശികളുടെ പക്കലല്ല. വിദേശനാണ്യശേഖരവും തൃപ്തികരമാണ്.
റേറ്റിംഗ് ഏജൻസിയെ ചൈനീസ് ധനമന്ത്രാലയം വിമർശിച്ചു. മൂഡീസിന്റെ പ്രക്രിയ ശരിയല്ലെന്നു ധനമന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. കടബാധ്യതയെപ്പറ്റിയുള്ള ആശങ്ക ഊതിപ്പെരുപ്പിച്ചതാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സന്പദ്ഘടന കരുത്താർജിച്ചുവരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ചൈനീസ് ഗവൺമെന്റിന്റെ കടം അടുത്ത വർഷം ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം)യുടെ 40 ശതമാനമാകും. 2020-ഓടെ 45 ശതമാനത്തിലെത്തുമെന്നു മൂഡീസ് ചൂണ്ടിക്കാട്ടി.
ചൈനീസ് സന്പദ്ഘടനയിലെ മൊത്തകടവും കൂടുതലാണ്. ജിഡിപിയുടെ 260 ശതമാനംവരും ഇത്. 2008ൽ 160 ശതമാനമായിരുന്നതാണ് ഇപ്പോൾ ഇങ്ങനെ കൂടിയിരിക്കുന്നത്. ഈ തോതിൽ കടം വർധിക്കുന്നത് ആശങ്ക കൂട്ടുന്നു.
ചൈനയുടെ വിദേശനാണ്യശേഖരം കുറഞ്ഞുവരികയാണ്. ഒരുവർഷം മുന്പു നാലു ലക്ഷം കോടി ഡോളർ ഉണ്ടായിരുന്നത് ഇപ്പോൾ മൂന്നു ലക്ഷം കോടി ഡോളർ മാത്രം.
ചൈനയുടെ റേറ്റിംഗ് താഴ്ത്തി
11:56 PM May 24, 2017 | Deepika.com