ലണ്ടൻ: ബ്രിട്ടണിലെ മാഞ്ചസ്റ്റർ അരീനയിൽ അമേരിക്കൻ പോപ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീത വേദിയിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ചാവേർ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു. 59 പേർക്കു പരിക്കേറ്റു.
കുട്ടികളും യുവാക്കളുമാണു ദുരന്തത്തിൽപ്പെട്ടതിൽ ഭൂരിഭാഗവും. സംഗീത പരിപാടിക്കുശേഷം ആളുകൾ പുറത്തേക്ക് ഇറങ്ങവെയാണു ചാവേർ പൊട്ടിത്തെറിച്ചത്. 22 വയസുള്ള സൽമാൻ അബദിയാണു ചാവേ ർ എന്നു പോലീസ് അറിയിച്ചു. പ്രാദേശിക സമയം തിങ്കൾ രാത്രി 10.30നാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് തങ്ങളുടെ ഔദ്യോഗിക ഓൺലൈൻ മാധ്യമമായ അമാഖിലൂടെ ഏറ്റെടുത്തു.
പരിപാടിക്കായി 21,000 ആളുകൾ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഇരുപത്തിമൂന്നുകാരിയായ ഗ്രാൻഡെയുടെ ആരാധകരിൽ ഭൂരിഭാഗവും കുട്ടികളും യുവാക്കളുമാണ്. പരിപാടിക്കുശേഷം ഗ്രാൻഡെ വേദി വിട്ടതിനു പിന്നാലെയാണ് സ്ഫോടനം. ഗ്രാൻഡെ സുരക്ഷിതയാണെന്ന് അവരുടെ വക്താവ് അറിയിച്ചു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ലോകയാത്ര റദ്ദാക്കുന്നതായി ഗ്രാൻഡെ ട്വിറ്ററിലൂടെ അറിയിച്ചു.
രണ്ട് തവണ സ്ഫോടനം നടന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. യൂറോപ്പിലെ ഏറ്റവും വലിയ ഇൻഡോർ അരങ്ങാണ് മാഞ്ചസ്റ്റർ അരീന. പരിക്കേറ്റവരെ മാഞ്ചസ്റ്ററിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് ചീഫ് കോൺസ്റ്റബിൾ ഇയാൻ ഹോപ്കിൻസ് പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അടിയന്തര കാബിനറ്റ് യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മേയും ലേബർ പാർട്ടി നേതാവ് ജെറെമി കോർബൈനും തങ്ങളുടെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി. ബ്രിട്ടനിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണു സ്ഫോടനം ഉണ്ടായിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആക്രമണത്തെ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ഇന്ത്യക്കാർക്കു ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
52 പേരുടെ മരണത്തിനിടയാക്കി 2005 ജൂലൈ ഏഴിനു ലണ്ടനിലുണ്ടായ തീവ്രവാദി ആക്രമണത്തിനുശേഷം ബ്രിട്ടനിൽ നടക്കുന്ന ഏറ്റവും വിനാശകരമായ ഭീകരാക്രമണമാണിത്. ലണ്ടനിൽ വെസ്റ്റ്മിനിസ്റ്റർ ബ്രിഡ്ജിനു സമീപം ഒരു പോലീസുകാരൻ ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നാലെയാണിത്.
മാഞ്ചസ്റ്ററിൽ ഐഎസ് ആക്രമണം; 22 മരണം
01:08 AM May 24, 2017 | Deepika.com