റിയാദ്: ഭീകരതയ്ക്ക് എതിരേയുള്ള പോരാട്ടം വിവിധ മതങ്ങൾ തമ്മിലുള്ള പോരാട്ടമല്ലെന്നും നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീവ്രവാദികളെ നേരിടാനുള്ള യുദ്ധത്തിൽ മുൻകൈയെടുക്കാൻ മുസ്ലിം രാജ്യങ്ങളെ ട്രംപ് ആഹ്വാനം ചെയ്തു. ഭീകരരെ നിങ്ങളുടെ സമൂഹത്തിൽനിന്നു തുരത്തണം-ട്രംപ് പറഞ്ഞു.
സൗദി അറേബ്യൻ പര്യടനത്തിന്റെ രണ്ടാം ദിനത്തിൽ റിയാദിൽ 55 മുസ്ലിം രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്ത ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യജീവിതം തുടച്ചുനീക്കാൻ ശ്രമിക്കുന്ന നിഷ്ഠൂരരായ ഭീകരരും ജീവന്റെ സംരക്ഷണത്തിനായി യത്നിക്കുന്ന വിവിധ മതവിശ്വാസികളായ എല്ലാ നല്ല മനുഷ്യരും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ അരങ്ങേറുന്നതെന്നു ട്രംപ് അനുസ്മരിപ്പിച്ചു. എങ്ങനെ ജീവിക്കണമെന്നോ എന്തു വിശ്വസിക്കണമെന്നോ നിങ്ങളെ ഉദ്ബോധിപ്പിക്കാനല്ല താൻ ഇവിടെ എത്തിയതെന്നു പറഞ്ഞ ട്രംപ് എല്ലാവർക്കും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള യത്നത്തിൽ സഹകരിക്കുകയാണു ലക്ഷ്യമെന്നു വ്യക്തമാക്കി.
ഭീകരരുടെ ചെയ്തികൾ മൂലം അറബി രാജ്യങ്ങൾക്ക് ഏറെ ദുരിതം നേരിടേണ്ടിവന്നിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഭീകരാക്രമണങ്ങളും രക്തച്ചൊരിച്ചിലും മേഖലയുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണ്.
മേഖലയിൽ അരാജകത്വവും നാശവും സൃഷ്ടിക്കുന്ന ഇറാനെ ട്രംപ് നിശിതമായി വിമർശിച്ചു. ഭീകരത വളർത്താൻ പണവും ആയുധങ്ങളും നൽകുകയും തീവ്രവാദികൾക്കു പരിശീലനം നൽകുകയുമാണ്. ആഗോള ഭീകരതയ്ക്കു പ്രോത്സാഹനം നൽകുകയാണ് ഇറാൻ ഭരണകൂടമെന്നു സമ്മേളനത്തിൽ പ്രസംഗിച്ച സൗദി രാജാവും പറഞ്ഞു.
സൗദി പര്യടനം പൂർത്തിയാക്കിയ ട്രംപ് ഇന്ന് ഇസ്രയേലിലേക്കു പോകും.
ട്രംപിനെ സ്വീകരിക്കാൻ എല്ലാമന്ത്രിമാരും നിർബന്ധമായും ഹാജരാവണമെന്നു ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂ നിർദേശം നൽകി. ചില മന്ത്രിമാർ നിസഹകരണത്തിനു തുനിയുമെന്നു വ്യക്തമായ സാഹചര്യത്തിലാണിത്.
ഭീകരരെ തുരത്തണമെന്നു മുസ്ലിം രാജ്യങ്ങളോടു ട്രംപിന്റെ ആഹ്വാനം
11:57 PM May 21, 2017 | Deepika.com