ഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ റദ്ദാക്കിയ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയിൽ, ജാദവിനു നയതന്ത്രസഹായം നൽകണമെന്നു നിർദേശിച്ചിട്ടില്ലെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഉപദേഷ്ടാവ് സർതാജ് അസീസ്.
രാജ്യാന്തര കോടതിയുടെ ഇടപെടൽ പാക്കിസ്ഥാനിലെ നിയമനടപടികളെ തടസപ്പെടുത്തില്ലെന്നും കേസിൽ പാക്കിസ്ഥാൻ തോറ്റിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജാദവ് സാധാരണ ഇന്ത്യൻ പൗരനല്ല. ഇന്ത്യൻ നാവികസേനയിൽ ഓഫീസറായി ജോലി ചെയ്തിരുന്നു. ചാരപ്രവർത്തനം നടത്തിയെന്നു പാക് പട്ടാളത്തോടു ജാദവ് സമ്മതിച്ചുവെന്നും സർതാജ് അസീസ് പറഞ്ഞു.
വധശിക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ രാജ്യാന്തരകോടതി എല്ലായ്പോഴും സ്റ്റേ അനുവദിക്കാറുണ്ട്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ചു പാക്കിസ്ഥാനിലെത്തുകയും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തുവെന്നു സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാനിലെ നിയമങ്ങൾ അനുസരിച്ചാണു ശിക്ഷ വിധിച്ചത്.
രാജ്യാന്തര കോടതിയുടെ അന്തിമവിധി വരുംവരെ കുൽഭൂഷണ് ജാദവിന്റെ വധശിക്ഷ നിർത്തിവയ്ക്കാൻ മാത്രമാണ് ഉത്തരവിലുള്ളത്.
കേസിൽ രാജ്യാന്തര കോടതിയിൽ ഹാജരാകാൻ പാക് നിയമസംഘത്തിന് അഞ്ചു ദിവസം മാത്രമാണു ലഭിച്ചത്. പാക്കിസ്ഥാന്റെ അഭിഭാഷകനായി ഖാവാർ ഖുറേഷിയെ നിയോഗിച്ചത് ഐകകണ്ഠ്യേനയാണ്. കേസിൽ ഹാജരാകാൻ അഞ്ചു ദിവസത്തെ സമയം മാത്രമാണ് അദ്ദേഹത്തിനു ലഭിച്ചതെന്നും സർതാജ് അസീസ് പറഞ്ഞു.
ഫ്രണ്ടിയർ കോർസിന്റെ പാസിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുൽഭൂഷണു നയതന്ത്രസഹായം നൽകാൻ നിർദേശമില്ല: പാക്കിസ്ഥാൻ
12:55 AM May 21, 2017 | Deepika.com