റിയാദ് :പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായി നടത്തുന്ന വിദേശപര്യടനത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഊഷ്മള വരവേല്പ് ലഭിച്ചു.
സൗദിയുമായി 38000 കോടി ഡോളറിന്റെ (25 ലക്ഷംകോടി രൂപ)വാണിജ്യ ഇടപാടുകൾ സംബന്ധിച്ച കരാറുകളിൽ ട്രംപും സൗദി രാജാവ് സൽമാൻ ബിൻ അബ്ദൽ അസീസും ഒപ്പുവച്ചു. സൗദി വിദേശമന്ത്രി അഡൽ അൽ ജുബൈർ റിപ്പോർട്ടർമാരെ അറിയിച്ചതാണ് ഇക്കാര്യം. അമേരിക്കയിൽനിന്നു സൗദി വൻതോതിൽ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും കപ്പലുകൾ, വിമാനങ്ങൾ തുടങ്ങിയവയും വാങ്ങും. സൗദിയിൽ 150 ലോക്ഹീഡ് മാർട്ടിൻ ബ്ലാക്ഹോക് ഹെലികോപ്റ്ററുകൾ അസംബിൾ ചെയ്യുന്നതാണ്. ഇതു മുഖേന സൗദിയിൽ 450 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറാണ് സൗദി-യുഎസ് കരാർ തയാറാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത്.റിയാദ് വിമാനത്താവളത്തിൽ എയർഫോഴ്സ് വൺ ലാൻഡു ചെയ്തപ്പോൾ സൽമാൻ രാജാവ് നേരിട്ട് എത്തി ട്രംപിനെയും ഭാര്യ മെലാനിയയെയും സ്വീകരിച്ചു.
രാജകൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സൗദിയുടെ ഏറ്റവും ഉന്നത സിവിലിയൻ ബഹുമതിയായ കിംഗ് അബ്ദൽ അസീസ് അൽ സൗദ് മെഡൽ ട്രംപിനു രാജാവ് സമ്മാനിച്ചു. നിരവധി അറബി, മുസ്ലിം നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ട്രംപ് പ്രസംഗിക്കും. രണ്ടുദിവസത്തെ സൗദി പര്യനടത്തിനുശേഷം ഇസ്രയേൽ, വത്തിക്കാൻ, ബൽജിയം എന്നീ രാജ്യങ്ങളിലും ട്രംപ് പര്യടനം നടത്തുന്നതാണ്.
ട്രംപിനു സൗദിയിൽ ഉജ്വല വരവേല്പ്
12:05 AM May 21, 2017 | Deepika.com