ഇസ്ലാമാബാദ്: ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ സ്റ്റേചെയ്ത അന്താരാഷ് ട്ര നീതിന്യായകോടതിയുടെ വിധി പാക്കിസ്ഥാനിലെ നവാസ് ഷരീഫ് സർക്കാരിന്റെ ഉറക്കംകെടുത്തുന്നു. കേസ് കൈകാര്യംചെയ്ത രീതിയെ പ്രതിപക്ഷമുൾപ്പെടെ രൂക്ഷമായി വിമർശിച്ചതിനെത്തുടർന്നു കേസ് തുടർന്ന് കൈകാര്യം ചെയ്യാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. കേസ് നടത്തിപ്പിന് പുതിയൊരു സംഘം അഭിഭാഷകരെ നിയോഗിക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പറഞ്ഞതായി ദി നേഷൻ ദിനപത്രം റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാന്റെ സുരക്ഷയാണ് പരമപ്രധാനം. പരമാധികാരം സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
രാജ്യാന്തര കോടതി വിധിയെത്തുടർന്നു നവാസ് ഷരീഫ് സർക്കാരിനെതിരേ വലിയ പ്രതിഷേധമാണ് പാക്കിസ്ഥാനിൽ ഉയരുന്നത്. ഇതേത്തുടർന്നാണു പ്രഖ്യാപനം. ജാദവിനെതിരേയുള്ള കൂടുതൽ തെളിവുകൾ രാജ്യാന്തര കോടതിയിൽ ഹാജരാക്കുമെന്നും അങ്ങനെ ഇന്ത്യയുടെ യഥാർഥ മുഖം പുറത്തുകൊണ്ടുവരുമെന്നും അധികൃതർ പ്രഖ്യാപിച്ചിരുന്നു. യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖാവാർ ഖുറേഷിയെ കേസ് എൽപ്പിച്ചതും വലിയ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതുമറികടക്കാനും പുതിയ അഭിഭാഷക സംഘത്തിന്റെ നിയമനത്തിലൂടെ കഴിയുമെന്നാണുഅവരുടെ പ്രതീക്ഷ.
അതേസമയം, ഖാവാർ ഖുറേഷി ധൈര്യത്തോടെ കേസ് വാദിച്ചുവെന്ന് സർതാജ് അസീസ് പറഞ്ഞുവെന്നും പത്രം പറയുന്നു. ചാരവൃത്തിയാരോപിച്ച് അറസ്റ്റ്ചെയ്ത കുൽഭൂഷൺ ജാദവിനെ പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇന്ത്യ നൽകിയ അപ്പീലിനെത്തുടർന്ന് രാജ്യാന്തര കോടതി ശിക്ഷ സ്റ്റേചെയ്തു. കേസിൽ തീർപ്പുണ്ടാകുംവരെ ശിക്ഷ നടപ്പാക്കരുതെന്നും പാക്കിസ്ഥാന് നിർദേശം നൽകിയിട്ടുണ്ട്.
ുൽഭൂഷണ് കേസ്: പാക്കിസ്ഥാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നു
01:05 AM May 20, 2017 | Deepika.com