സ്റ്റോക്ഹോം: ബലാൽക്കാരക്കേസിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് എതിരേ ഏഴു വർഷമായി നടക്കുന്ന അന്വേഷണം അവസാനിപ്പിച്ചതായി സ്വീഡിഷ് പ്രോസിക്യൂഷൻ ഡയറക്ടർ മരിയാനെ നൈ അറിയിച്ചു. അസാൻജിന് എതിരേയുള്ള അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിയാനെ സ്റ്റോക്ഹോം ഡിസ്ട്രിക്ട് കോടതിയിൽ അപേക്ഷ നൽകി.
ഇതേസമയം, രാഷ്ട്രീയാഭയം സ്വീകരിച്ച് 2012 മുതൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ കഴിയുന്ന അസാൻജ് പുറത്തിറങ്ങിയാലുടൻ അറസ്റ്റ് ചെയ്യുമെന്ന് സ്കോട്ലൻഡ് യാർഡ് അറിയിച്ചു. ജാമ്യം നേടിയശേഷം യഥാസമയം കോടതിയിൽ ഹാജരാവാതെ മുങ്ങിയതിനാണ് അസാൻജിനെ അറസ്റ്റു ചെയ്യുക. ജാമ്യവ്യവസ്ഥ ലംഘനത്തിന് ഒരു വർഷം തടവാണു ശിക്ഷ. സ്വീഡിഷ് നിയമത്തിലെ ലിമിറ്റേഷൻ വ്യവസ്ഥ പ്രകാരം അസാൻജിനെതിരേയുള്ള നാലു കുറ്റങ്ങളിൽ മൂന്നെണ്ണവും ലാപ്സായി.ശേഷിക്കുന്ന ഒരെണ്ണത്തിൽ കേസ് ഫയൽ ചെയ്യുന്നതിന് 2020 വരെ സമയമുണ്ട്. എന്നാൽ അസാൻജിനെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടാനുള്ള സാധ്യത കുറവായ സാഹചര്യത്തിൽ അന്വേഷണം ഉപേക്ഷിക്കുകയാണെന്നു പ്രോസിക്യൂട്ടർ അറിയിച്ചു.
വിക്കിലീക്സിലെ സ്റ്റാഫായി പ്രവർത്തിച്ച വനിതയുടെ പരാതിയിൽ 201ലാണ് അസാൻജിനെതിരേ കേസെടുത്ത് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇതിനിടെ സ്വീഡനിൽനിന്നു ബ്രിട്ടനിലെത്തിയ അസാൻജിനെ ലണ്ടൻ പോലീസ് കസ്റ്റഡിയിലെടുത്തു. മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. തന്നെ സ്വീഡനു കൈമാറരുതെന്ന് അസാൻജ് ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അസാൻജിന് എതിരേ വിധി പുറപ്പെടുവിച്ചു. കോടതിയിൽ കീഴടങ്ങാതെ അസാൻജ് ഇക്വഡോർ എംബസിയിൽ അഭയം തേടുകയായിരുന്നു. അമേരിക്കയുടെ ഇറാക്ക്, അഫ്ഗാൻ യുദ്ധങ്ങളെക്കുറിച്ചുള്ള ആയിരക്കണക്കിനു രഹസ്യരേഖകൾ പുറത്തുവിട്ട അസാൻജ് യുഎസിന്റെ നോട്ടപ്പുള്ളിയാണ്. ബലാൽക്കാരം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അസാൻജ് പറഞ്ഞു. അമേരിക്കയ്ക്കു കൈമാറുക എന്ന ലക്ഷ്യത്തോടെ തനിക്കെതിരേ സ്വീഡൻ കള്ളക്കേസ് ചമയ്ക്കുകയായിരുന്നുവെന്നും അസാൻജ് പറഞ്ഞു.
അസാൻജിന് എതിരേയുള്ള കേസ് സ്വീഡൻ ഉപേക്ഷിച്ചു
11:58 PM May 19, 2017 | Deepika.com