കാൻസാസ് : അതീവരഹസ്യ സ്വഭാവമുള്ള ആയിരക്കണക്കിനു രേഖകൾ വിക്കിലീക്സിനു ചോർത്തിക്കൊടുത്തതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് സൈനികജയിലിൽ കഴിഞ്ഞിരുന്ന ബ്രാഡ്ലി മാനിംഗിനെ(29) ഇന്നലെ വിട്ടയച്ചു. 35വർഷം ജയിൽശിക്ഷ വിധിക്കപ്പെട്ട മാനിംഗിനു അധികാരമൊഴിയുംമുന്പ് മുൻ പ്രസിഡന്റ് ഒബാമ ശിക്ഷയിളവ് അനുവദിച്ചിരുന്നു. ഇതനുസരിച്ചാണ് ഏഴുവർഷത്തെ ശിക്ഷയ്ക്കുശേഷം ഇന്നലെ കാൻസാസിലെ ഫോർട്ട്ലീവൻവർത്തിലെ ജയിലിൽനിന്നു മാനിംഗ് മോചിതയായത്. ജയിലിൽ അടയ്ക്കുന്പോൾ ബ്രാഡ്ലി മാനിംഗ് പുരുഷനായിരുന്നു. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി ചെൽസി മാനിംഗ് എന്ന പേരു സ്വീകരിച്ചു. ഇറാക്ക് യുദ്ധത്തെക്കുറിച്ചുള്ള രേഖകളും യുഎസിന്റെ നയതന്ത്രരേഖകളും വീഡിയോകളും മറ്റും ഉൾപ്പെടെ ഏഴുലക്ഷത്തോളം രേഖകളാണ് മാനിംഗ് വിക്കിലീക്സിനു ചോർത്തി നൽകിയത്. യുഎസ് ചരിത്രത്തിലെ വലിയ രഹസ്യച്ചോർച്ച ഭരണകൂടത്തിന് ഏറെ തലവേദന സൃഷ്ടിച്ചു.
സൈനികകാര്യ വിശകലനത്തിൽ വൈദഗ്ധ്യം നേടിയ മാനിംഗ് ഇറാക്കിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പുറത്തുവിട്ട രേഖകളുടെ കൂട്ടത്തിൽ 2007ൽ യുഎസിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ 12 സിവിലിയന്മാരെ കൊല്ലുന്നതിന്റെ വീഡിയോയുമുണ്ട്. യുഎസിന്റെ നയം സംബന്ധിച്ചു പൊതു സംവാദം വേണമെന്നു കരുതിയാണു താൻ രഹസ്യങ്ങൾ ചോർത്തിക്കൊടുത്തതെന്നു മാനിംഗ് പറയുകയുണ്ടായി. ജയിലിൽ നിരാഹാരം നടത്തിയതിനെത്തുടർന്നാണു ലിംഗമാറ്റ ചികിത്സയ്ക്ക് മാനിംഗിന് അധികൃതർ അവസരം ഒരുക്കിയത്.
കഴിഞ്ഞവർഷം രണ്ടുതവണ മാനിംഗ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
വിക്കിലീക്സിനു രഹസ്യം ചോർത്തി നൽകിയ മാനിംഗിനെ മോചിപ്പിച്ചു
12:03 AM May 18, 2017 | Deepika.com