വാഷിംഗ്ടൺ ഡിസി: ഐഎസ് ആക്രമണ ഭീഷണി സംബന്ധിച്ചു സഖ്യരാജ്യത്തിൽനിന്നു കിട്ടിയ ഇന്റലിജൻസ് വിവരങ്ങൾ അവരുടെ അനുമതികൂടാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യയുമായി പങ്കുവച്ചെന്ന് ആരോപണം. രണ്ടു യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റാണ് രഹസ്യം ചോർന്നെന്ന് തിങ്കളാഴ്ച ആരോപിച്ചത്. കഴിഞ്ഞയാഴ്ച റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും റഷ്യൻ സ്ഥാനപതി കിസ്ലയേകും വൈറ്റ്ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ അവസരത്തിൽ അതീവപ്രാധാന്യമുള്ള ഇന്റലിജൻസ് വിവരങ്ങൾ ട്രംപ് വെളിപ്പെടുത്തിയെന്നാണു റിപ്പോർട്ട്.
ആരോപണം വൈറ്റ്ഹൗസ് നിഷേധിച്ചു. ഭീകരാക്രമണ ഭീഷണിയെക്കുറിച്ചും വിമാന സർവീസുകളുടെ സുരക്ഷയെക്കുറിച്ചും റഷ്യയുമായി ചർച്ച നടത്തുന്നതിനു പ്രസിഡന്റെന്ന നിലയിൽ തനിക്കു പരമാധികാരമുണ്ടെന്നു ട്രംപ് ട്വീറ്റ് ചെയ്തു. മുൻകൂട്ടി നിശ്ചയിച്ചാണു വൈറ്റ്ഹൗസിൽ റഷ്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഐഎസിനെതിരേയുള്ള പോരാട്ടം റഷ്യയും ശക്തമാക്കണമെന്നാണ് ആഗ്രഹമെന്നും ട്രംപ് വ്യക്തമാക്കി.
റഷ്യയുമായി രഹസ്യവിവരം പങ്കുവച്ചെന്നു ട്രംപ് സമ്മതിച്ചിരിക്കുകയാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് പ്രതികരിച്ചു.
എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിയെ പ്രസിഡന്റ് ട്രംപ് ഡിസ്മിസ് ചെയ്തതിനു പിറ്റേന്നാണു വൈറ്റ്ഹൗസിൽ ലാവ്റോവുമായി ചർച്ച നടന്നത്. ട്രംപിന്റെ പ്രചാരണടീമും റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ച് കോമി അന്വേഷണം നടത്തുന്ന അവസരത്തിലാണ് അദ്ദേഹത്തെ ട്രംപ് പുറത്താക്കിയത്.
ഇരുരാജ്യങ്ങളെയും ബാധിക്കുന്ന സുരക്ഷാ പ്രശ്നങ്ങളാണു ട്രംപും ലാവ്റോവും അവലോകനം ചെയ്തതെന്നും സൈനിക നടപടികളെക്കുറിച്ചു പ്രസിഡന്റ് യാതൊരു വിവരവും പങ്കുവച്ചില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മക് മാസ്റ്റർ പറഞ്ഞു. അമേരിക്കൻ ജനതയുടെ സുരക്ഷയ്ക്കാണു ട്രംപ് ഏറെ പ്രാധാന്യം നൽകുന്നത്. പത്രറിപ്പോർട്ടിൽ കഴന്പില്ലെന്നും ചർച്ച നടന്ന മുറിയിൽ താനും ഉണ്ടായിരുന്നുവെന്നും മക്മാസ്റ്റർ ചൂണ്ടിക്കാട്ടി. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ശുദ്ധഅസംബന്ധമാണെന്നു ക്രെംലിൻ വക്താവ് പെസ്കോവ് പ്രതികരിച്ചു.
പത്രറിപ്പോർട്ടു സത്യമാണെങ്കിൽ അതു പ്രശ്നം സൃഷ്ടിക്കുമെന്നു റിപ്പബ്ളിക്കൻ സെനറ്റർ ജോൺ മക്കെയിൻ സിഎൻഎന്നിനോടു പറഞ്ഞു. പത്രറിപ്പോർട്ട് ശരിയെങ്കിൽ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പുറത്തുവിട്ടതു മുഖേന അമേരിക്കൻ ജനതയുടെ സുരക്ഷ ട്രംപ് അപകടത്തിലാക്കിയിരിക്കുകയാണെന്നു ഡെമോക്രാറ്റിക് പാർട്ടി നേതാവ് നാൻസി പെലോസി പറഞ്ഞു.
ട്രംപ് രഹസ്യവിവരങ്ങൾ റഷ്യക്കു നൽകിയെന്ന്
11:53 PM May 16, 2017 | Deepika.com