ബെയ്ജിംഗ്: ഒബോർ (വൺ ബെൽറ്റ്, വൺ റോഡ്) പദ്ധതി സംബന്ധിച്ച് ഇന്ത്യ ഉന്നയിച്ച ആശങ്കകൾക്കു മറുചോദ്യവുമായി ചൈന.
പാക് അധിനിവേശ കാഷ്മീരിലൂടെ പാക്കിസ്ഥാനിലേക്കു വരെ നീളുന്ന റോഡുകളും തുറമുഖങ്ങളും റെയിൽശൃംഖലകളും നിർമിക്കുന്ന പദ്ധതി രാജ്യത്തിന്റെ പരമാധികാരത്തിനു ഭീഷണിയാകുമെന്ന് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പദ്ധതിസംബന്ധിച്ച് അർഥവത്തായ സംഭാഷണം വേണമെന്ന് വിദേശകാര്യമന്ത്രാലായം വക്താവ് ഗോപാൽ ബാഗ്ലെ ആവശ്യപ്പെട്ടിരുന്നു.
ഏതുതരത്തിലുള്ള സംഭാഷണമാണ് ഇക്കാര്യത്തിൽ ആവശ്യമെന്ന് ഇന്ത്യ വിശദീകരിക്കണമെന്നു ചൈന ആവശ്യപ്പെട്ടു. പദ്ധതിക്കു തുടക്കമിട്ടശേഷം നാലുവർഷമായി വിവിധതലങ്ങളിൽ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹു ചുൻയിംഗ് പറഞ്ഞു.
ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം വക്താവ് എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ചൈന ഏതുതരത്തിലുള്ള ക്രിയാത്മക നിലപാട് സ്വീകരിക്കണമെന്നാണ് അദ്ദേഹം പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
പദ്ധതിക്കായി ചൈന വിളിച്ചുചേർത്ത സമ്മേളനം ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. രണ്ടുദിവസമായി നടന്ന സമ്മേളനത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഉൾപ്പെടെ 29 രാഷ് ട്രത്തലവന്മാർ പങ്കെടുത്തു. പാക് അധിനിവേശ കാഷ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴി (സിപിഇസി) സംബന്ധിച്ച ആശയഭിന്നത മൂലമാണു സമ്മേളനത്തിൽനിന്ന് ഇന്ത്യ വിട്ടുനിന്നത്.
ഒബോർ: ഇന്ത്യക്കു മറുപടിയുമായി ചൈന
11:53 PM May 16, 2017 | Deepika.com