ഹേഗ്: കുൽഭൂഷൻ ജാദവ് കേസിൽ യുഎൻ കോടതിയിൽ പാക്കിസ്ഥാനു തിരിച്ചടി. കുൽഭൂഷന്റെ കുറ്റസമ്മത വീഡിയോ കാണേണ്ടെന്നു ഹേഗിലെ രാജ്യാന്തര കോടതി വ്യക്തമാക്കി. കുൽഭൂഷന്റെ കുറ്റസമ്മത വീഡിയോ പ്രദർശിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം കോടതി തടഞ്ഞു. വീഡിയോ തയാറാക്കിയതു ഭീഷണിപ്പെടുത്തിയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. രാജ്യാന്തര കോടതിയിലെ പതിനൊന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വാദം പൂർത്തിയായി. ഇരു രാജ്യങ്ങൾക്കും 90 മിനിറ്റ് വീതമാണ് വാദങ്ങൾ ഉന്നയിക്കാൻ സമയം നൽകിയത്. ഇന്ത്യയുടെ വാദം ഇന്നലെ ഉച്ചയ്ക്കും പാക്കിസ്ഥാന്റേത് വൈകുന്നേരവുമാണു നടന്നത്. കേസിൽ യുഎൻ കോടതി പിന്നീട് വിധി പറയും.
അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ വാദം അവസാനിക്കും മുന്പേ ഇന്ത്യൻ പൗരൻ കുൽഭൂഷൻ ജാദവിനെ പാക്കിസ്ഥാൻ തൂക്കിലേറ്റുമെന്ന് ആശങ്കയുണ്ടെന്ന് വാദത്തിനിടെ ഇന്ത്യ അറിയിച്ചു. ജാദവിനെ തൂക്കിലേറ്റാനുള്ള പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ വിധി അടിയന്തരമായി സസ്പൻഡ് ചെയ്യണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, കുൽഭൂഷൻ കേസ് യുഎൻ കോടതിയിൽ എത്തിച്ചതിനു പിന്നിൽ ഇന്ത്യക്കു ഗൂഢലക്ഷ്യങ്ങളുണ്ടെന്നു പാക്കിസ്ഥാൻ ആരോപിച്ചു.
കഴിഞ്ഞ വർഷം മാർച്ച് മൂന്നിനാണ് 46കാരനായ മുൻ നാവികസേനാ ഉദ്യോഗസ്ഥനെ ചാരവൃത്തിക്കുറ്റം ആരോപിച്ച് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. പട്ടാളകോടതിയിലെ വിചാരണയ്ക്കുശേഷം വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനെതിരേ അന്താരാഷ്ട്ര കോടതിയിൽ നൽകിയ അപ്പീലിൽ വാദം ഉന്നയിക്കവേയാണു ഇന്ത്യയുടെ അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ആശങ്കകൾ ഉന്നയിച്ചത്. കഴിഞ്ഞയാഴ്ച ഇന്ത്യ സമർപ്പിച്ച ഹർജിയെത്തുടർന്ന് വധശിക്ഷ രാജ്യാന്തരകോടതി സ്റ്റേ ചെയ്തിരുന്നു.
ജാദവിനെക്കുറിച്ചുള്ള വിവരങ്ങളറിയാൻ ഇന്ത്യ നിരന്തരം ബന്ധപ്പെട്ടിരുന്നുവെങ്കിലും പാക്കിസ്ഥാൻ ഒരിക്കലും പ്രതികരിച്ചില്ലെന്ന് ഇന്ത്യൻ പ്രതിനിധി ഡോ. ദീപക് മിത്തലും കോടതിയിൽ പറഞ്ഞു. പാക്കിസ്ഥാന്റേത് അപഹാസ്യമായ നടപടിയായിരുന്നുവെന്ന് ഇതിൽനിന്ന് വ്യക്തമാവുകയാണ്. ജാദവിനെതിരേ തെളിവുകളോ കുറ്റപത്രമോ ആവശ്യപ്പെട്ടിട്ടും ലഭ്യമാക്കിയില്ല. ഗുരുതരമായ നിയമ ലംഘനമാണിത്. പാക്കിസ്ഥാൻ സൈനികർ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പറയിച്ച മൊഴിയാണ് ജാദവിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ഹർജി ഉടൻ പരിഗണിക്കാൻ തീരുമാനിച്ചതിൽ ഇന്ത്യക്കുള്ള നന്ദി അറിയിക്കുന്നുവെന്നു ഹരീഷ് സാൽവെ പറഞ്ഞു. നിലവിലെ സ്ഥിതി ഗുരുതരമാണ്. ജാദവുമായി ബന്ധപ്പെടാൻ ഇന്ത്യ ഒട്ടേറെത്തവണ ശ്രമിച്ചിട്ടും പാക്കിസ്ഥാൻ അതിനു തയാറായില്ല. വിയന്ന കരാറിലെ ആർട്ടിക്കിൾ 36 ന്റെ ലംഘനമാണിത്. ജാദവിന്റെ അറസ്റ്റിനെക്കുറിച്ച് പാക്കിസ്ഥാൻ ഇന്ത്യയെ അറിയിച്ചിരുന്നില്ല.അദ്ദേഹത്തിന്റെ കുടുംബം നൽകിയ വീസ അപേക്ഷയിൽ പാക്കിസ്ഥാൻ ഇതുവരെ മറുപടി നൽകിയിട്ടുമില്ല. നിയമസഹായത്തിനുള്ള അപേക്ഷ ബധിരകർണങ്ങളിലാണു പതിച്ചത്. എല്ലാവരും അംഗീകരിക്കുന്ന മനുഷ്യാവകാശങ്ങൾ പാക്കിസ്ഥാൻ കാറ്റിൽ പറത്തുകയാണ്.
അപ്പീലിന് അവസരമുണ്ടെന്നു പാക്കിസ്ഥാൻ പറയുന്നുണ്ടെങ്കിലും ദയാഹർജി പരിഗണിക്കുന്നത് പട്ടാളത്തിലെ ജനറൽമാരാണ്. ഈ നടപടിയിൽ നിഷ്പക്ഷത എങ്ങനെ കാണാനാകും. പാക്കിസ്ഥാൻ നൽകിയ തെളിവുകൾക്ക് ഒരുതരത്തിലുള്ള വിശ്വാസ്യതയുമില്ല. രാജ്യാന്തര കോടതി കേസ് പരിഗണിക്കുന്നതിനു മുന്പുതന്നെ ഒരുപക്ഷേ ജാദവിന്റെ വധശിക്ഷ നടപ്പാക്കിയേക്കാം. ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും സാൽവേ പറഞ്ഞു. 2016 മാർച്ചിൽ ജാദവ് പിടിയിലായതിനു പിന്നാലെ വിവരങ്ങൾ തേടി ഇന്ത്യ പലതവണ പാക്കിസ്ഥാനെ സമീപിച്ചിരുന്നുവെന്ന് ഇന്ത്യൻ ഉപപ്രതിനിധി വി.ഡി.ശർമയും പറഞ്ഞു.
ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടതിനെത്തുടർന്ന് അറസ്റ്റിലായ ചാരനു വിയന്ന കൺവൻഷൻ ചട്ടങ്ങളുടെ പരിരക്ഷ വേണ്ടെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. അറസ്റ്റ് നേരത്തേ തന്നെ ഇന്ത്യയെ അറിയിച്ചിരുന്നുവെന്നും ഭീകരാക്രമണങ്ങളിൽ കുൽഭൂഷനു പങ്കുണ്ടെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. കേസ് പരിഗണിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും ഇന്ത്യയുടെ അപേക്ഷ തള്ളണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. ജനറൽ ഖവാർ ഖുറേഷിയാണു പാക്കിസ്ഥാനുവേണ്ടി ഹാജരായത്.
പാക്കിസ്ഥാനു തിരിച്ചടി: കുൽഭൂഷന്റെ കുറ്റസമ്മത വീഡിയോ കാണേണ്ടെന്നു യുഎൻ കോടതി
12:58 AM May 16, 2017 | Deepika.com