പാരീസ് : ഫ്രഞ്ചു പ്രധാനമന്ത്രിയായി റിപ്പബ്ലിക്കൻ പാർട്ടിയിലെ മിതവാദിയായ എഡ്വേർഡ് ഫിലിപ്പിനെ(46) പ്രസിഡന്റ് മാക്രോൺ നിയമിച്ചു. സ്വന്തം പാർട്ടിക്കാരനല്ലാത്തയാളെ ഒരു പ്രസിഡന്റ് ഇത്തരം ഉന്നതപദവിയിൽ നിയമിക്കുന്നത് അപൂർവമാണ്. വടക്കൻ ഫ്രാൻസിലെ തുറമുഖനഗരമായ ലെ ഹാവ്റെയുടെ മേയറായ ഫിലിപ്പ് ഗുസ്തിക്കാരനും ഗ്രന്ഥകാരനുമാണ്.
മാക്രോൺ പുതുതായി രൂപംകൊടുത്ത ലാ റിപ്പബ്ലിക്കാ എൻ മാർഷേ(റിപ്പബ്ളിക്ക് ഓൺ ദി മൂവ്- ആർഇഎം)യിലേക്ക് കൂടുതൽ എംപിമാരെ ആകർഷിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് ഫിലിപ്പിന്റെ നിയമനം എന്നു കരുതപ്പെടുന്നു.
ഫിലിപ്പിന്റെ നിയമനത്തെ അദ്ദേഹത്തിന്റെ പാർട്ടിയായ റിപ്പബ്ളിക്കൻ പാർട്ടിയിൽ പലരും കരുതലോടെയാണു സ്വാഗതം ചെയ്തത്.
ഇത് വ്യക്തിപരമായ തീരുമാനമാണ്. രാഷ്ട്രീയതലത്തിൽ ഒരു കരാറും ഇല്ല- റിപ്പബ്ലിക്കൻ പാർട്ടി സെക്രട്ടറി ജനറൽ ബർനാർഡ് അക്കോയർ റിപ്പോർട്ടർമാരോടു പറഞ്ഞു.
2012മുതൽ എംപി സ്ഥാനം വഹിക്കുന്ന ഫിലിപ്പ് പ്രസിഡന്റ് മാക്രോണിനെതിരേ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളയാളാണ്. മുൻ യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡിയോടു മാക്രോണിനെ താരതമ്യപ്പെടുത്തി ചില പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളെ ഖണ്ഡിച്ചുകൊണ്ട് ഇടതുചായ് വുള്ള ലിബറേഷൻ പത്രത്തിൽ ഫിലിപ്പ് എഴുതിയ ലേഖനം ഏറെ വിവാദം സൃഷ്ടിച്ചു.
കെന്നഡിയുടെ മാസ്മരികതയോ സ്വഭാവസവിശേഷതകളോ മാക്രോണില്ലെന്നു ഫിലിപ്പ് ചൂണ്ടിക്കാട്ടി. മാക്രോൺ നൽകുന്നതു പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണെന്നും ഫിലിപ്പ് ആരോപിച്ചു.
മാക്രോണിന്റെ പ്രധാനമന്ത്രി റിപ്പബ്ലിക്കൻ പാർട്ടിക്കാരൻ
12:17 AM May 16, 2017 | Deepika.com