ബംഗളൂരു: ഡിജിറ്റൈസേഷനും യന്ത്രവത്കരണവും സർവസാധാരണമാണെന്നും ഇൻഫോസിസ്, കോഗ്നിസന്റ്, ടെക് മഹീന്ദ്ര തുടങ്ങിയ രാജ്യത്തെ പ്രധാന ഐടി കമ്പനികളിൽ ഇപ്പോൾ നടന്നുവരുന്ന പിരിച്ചുവിടൽ രണ്ടു വർഷത്തേക്കു തുടരുമെന്നും വിദഗ്ധർ. പതിനായിരക്കണക്കിന് സോഫ്റ്റ്വെയർ എൻജിനിയർമാരുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ പ്രക്രിയ നടന്നുവരുന്നു. ഇടത്തട്ടിലെ പിരിച്ചുവിടലുകൾ വൈകാതെ താഴേത്തട്ടിലുള്ള എൻജിനിയർമാരിലേക്കും വരാനിടയുണ്ടെന്നാണു സൂചന.
അമേരിക്ക, സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ജോലി വീസാ പ്രതിസന്ധിയും ടെക് കമ്പനികളെ വളരെ തളർത്തുന്നുണ്ട്. ഒപ്പം കൃത്രിമ ബുദ്ധിയും റോബോട്ടിക് സംവിധാനങ്ങളും ക്ലൗഡ് കംപ്യൂട്ടിംഗുമെല്ലാംകൂടിയാകുന്പോൾ ജോലിക്കാരുടെ എണ്ണം വളരെ കുറയ്ക്കാവുന്ന നിലയിലേക്കെത്തിയിരിക്കുന്നു. ഇതാണ് വലിയ പിരിച്ചുവിടലുകൾക്കു കാരണം.
പുതിയ സാങ്കേതികവിദ്യകൾ കടന്നുവരുന്നതോടെ ഇത്തരം നടപടികൾ സർവസാധാരണമാണെന്നാണ് ഗ്ലോബൽ ഹണ്ട് എംഡി സുനിൽ ഗോയലിന്റെ അഭിപ്രായം. ചുരുങ്ങിയത് അഞ്ചു വർഷം കൂടുന്പോഴെങ്കിലും സാങ്കേതികവിദ്യാ പരിഷ്കരണം ഉണ്ടാകുന്നു. അപ്പോൾ സ്വാഭാവികമായും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാകുമെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴുള്ള പിരിച്ചുവിടൽ ട്രെൻഡ് രണ്ടു വർഷത്തേക്കെങ്കിലും നീണ്ടുനിൽക്കും. ടെക്കികൾക്ക് തങ്ങളുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള അവസരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐടി കമ്പനികളുടെ പ്രതിസന്ധി: പിരിച്ചുവിടൽ രണ്ടു വർഷത്തേക്കു തുടരുമെന്നു വിദഗ്ധർ
11:20 PM May 14, 2017 | Deepika.com