ഫാത്തിമ: പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ദർശനം ലഭിച്ച മൂന്ന് ഇടയക്കുട്ടികളിൽ രണ്ടു പേരെ ഫ്രാൻസീസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ലക്ഷക്കണക്കിനു വിശ്വാസികളുടെ കണ്ഠങ്ങളിൽനിന്നുയർന്ന സ്തുതിഗീതങ്ങൾ ഒരുക്കിയ സ്വർഗീയാന്തരീക്ഷത്തിൽ ജസീന്ത മാർത്തോയെയും ഫ്രാൻസിസ്കോ മാർത്തോയെയും മാർപാപ്പ വിശുദ്ധരുടെ ഗണത്തിലേക്കുയർത്തി. ഫാത്തിമയിൽ പരിശുദ്ധമറിയം പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിദിനത്തിലാണ് മാർപാപ്പ ഇരുവരെയും വിശുദ്ധപദവിയിലേക്ക് ഉയർത്തിയത്.
ഫാത്തിമ മാതാവിന്റെ ബസിലിക്ക ഉൾപ്പെടുന്ന ചത്വരത്തിലെ തുറന്നവേദിയിൽ ഫ്രാൻസിസ് മാർപാപ്പ അർപ്പിച്ച ദിവ്യബലിമധ്യേയാണ് ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിച്ചത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നെത്തിയ നാലു ലക്ഷത്തോളം വിശ്വാസികൾ ചടങ്ങുകൾക്കു സാക്ഷിയായി. പ്രഖ്യാപനം കേട്ട് സന്തോഷാതിരേകത്താൽ നിരവധി പേർ പൊട്ടിക്കരഞ്ഞു. ആയിരങ്ങൾ തിരുക്കർമങ്ങൾ നടന്ന വേദിയിലേക്ക് നിർനിമേഷരായി നോക്കിനിന്നു. അതിലേറെപ്പേർ പ്രാർഥനയിൽ മൗനം പാലിച്ചു.
പ്രാദേശിക സമയം രാവിലെ പത്തിനുതന്നെ ചടങ്ങുകൾ തുടങ്ങി. അതിനു മണിക്കൂറുകൾക്കു മുന്പുതന്നെ ചത്വരം വിശ്വാസികളെക്കൊണ്ടു നിറഞ്ഞിരുന്നു. ദിവസങ്ങളായി തീർഥാടകരെക്കൊണ്ടു വീർപ്പുമുട്ടുകയായിരുന്നു ഫാത്തിമ. വിശുദ്ധപദ പ്രഖ്യാപനത്തിന് മുന്നോടിയായി ബസിലിക്കയുടെ ചുമരിൽ ജസീന്തയുടെയും ഫ്രാൻസിസ്കോയുടെയും ഛായാചിത്രങ്ങൾ പതിച്ചിരുന്നു.
ആടുകളെ മേയ്ക്കുന്നതിനിടെ, 1917 മേയ് 13 നാണ് ജസീന്ത, സഹോദരൻ ഫ്രാൻസിസ്കോ, ബന്ധു ലൂസിയ എന്നിവർക്ക് പരിശുദ്ധ കന്യാമറിയം ആദ്യദർശനം നല്കിയത്. ഒക്ടോബർവരെ എല്ലാ 13-ാം തീയതിയും ദർശനം ലഭിച്ചു. ദർശനത്തിൽ കന്യാമറിയം മൂന്നു രഹസ്യങ്ങളും പങ്കുവച്ചു.
ഫാത്തിമയിലെ ഇടയക്കുട്ടികൾ ഇനി വിശുദ്ധർ
01:36 AM May 14, 2017 | Deepika.com