ന്യൂഡൽഹി: ഈ മാസം മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന എൻഡിഎ സർക്കാർ മേക്ക് ഇൻ ഇന്ത്യ പദ്ധതി മാറ്റി ബൈ ഇൻ ഇന്ത്യ പദ്ധതി (വാങ്ങലും രാജ്യത്തുനിന്ന്) ആവിഷ്കരിക്കുന്നു. രാജ്യത്തെ പ്രധാന സാന്പത്തിക മേഖലകളിലെ ഉത്പാദനത്തിന് സ്വദേശിവത്കരണമായിരുന്നു ഇതുവരെയുള്ള നയമെങ്കിൽ ഇത്തവണ അത് ഒരു പടികൂടി കടന്നുള്ള ആഹ്വാനമായിരിക്കും സർക്കാർ നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ ഇതേക്കുറിച്ചുള്ള തീരുമാനമായി എന്നാണ് സൂചന. വൈകാതെ പ്രഖ്യാപനമുണ്ടായേക്കും.
തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നവതന്നെ രാജ്യത്ത് കൂടുതൽ വ്യാപിപ്പിക്കാനാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. എൻജിനിയറിംഗ്, മെഷീനറി, പേപ്പർ തുടങ്ങിയവയെല്ലാം രാജ്യത്തുതന്നെ ഉത്പാദിപ്പിച്ച് രാജ്യത്തുതന്നെ വിൽക്കുക എന്ന നയമാണിത്. സിമന്റും ഈ മേഖലയിൽ ഉൾപ്പെടുന്ന ഉത്പന്നമാണ്. പെട്രോളിയം സ്റ്റീൽ ഉത്പന്നങ്ങൾ രാജ്യത്തുതന്നെ ഉത്പാദിപ്പിക്കാനുള്ള സർക്കാരിന്റെ നയം നേരത്തെതന്നെ മുന്നിലുള്ളതാണ്. സ്വദേശി വിപണി ലക്ഷ്യം വയ്ക്കുന്നതിനാൽ ഇതിന് വലിയ സാധ്യതയും മുന്നിൽക്കാണുന്നു. വിദേശ കമ്പനികളുടെ രാജ്യത്തെ വിപണി കുറയ്ക്കുകയാണ് ഇതിലൂടെയുള്ള മറ്റൊരു ലക്ഷ്യം.
വികസിത രാജ്യങ്ങളായ അമേരിക്കയും ഓസ്ട്രേലിയയും വീസാ പരിഷ്കാരങ്ങൾ മുന്നോട്ടുവച്ച് സ്വദേശി വത്കരണത്തിനു പ്രാധാന്യം നല്കുന്നതുപോലെതന്നെയാണ് ഇന്ത്യയുടെ ഈ പദ്ധതിയും. എന്നാൽ, രാജ്യത്ത് ഉത്പാദിപ്പിക്കുന്നവ രാജ്യത്തുതന്നെ വിൽക്കുന്ന രീതി വന്നാൽ ലോക വ്യാപാര സംഘടനയുടെ നയങ്ങളെ ചോദ്യം ചെയ്യുന്ന രീതിയാണെന്ന് സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പദ്ധതി വളരെ നല്ലതാണെങ്കിലും സാന്പത്തികവളർച്ച കുറയ്ക്കുമെന്നാണ് കെയർ റേറ്റിംഗ്സിലെ മുഖ്യ ഇക്കണോമിസ്റ്റായ മദൻ സബ്നാവിസിന്റെ അഭിപ്രായം. പ്രാദേശിക വിപണി ലക്ഷ്യംവയ്ക്കുന്പോൾ ഒരു വർഷത്തിൽ താഴെ മാത്രം നിലിനിൽക്കുന്ന ഹ്രസ്വകാല പദ്ധതിയായി മാത്രമേ ഇതിനെ കാണാനാകൂ എന്നാണ് അദ്ദേഹം പറയുന്നത്. രാജ്യത്തുതന്നെ ഉത്പാദിപ്പിക്കുന്ന ചില ഉത്പന്നങ്ങൾ ഇവിടത്തേതിലും കുറഞ്ഞ വിലയ്ക്ക് ഒരുപക്ഷേ മറ്റു രാജ്യങ്ങളിൽനിന്ന് ലഭിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.
ഏതു പദ്ധതി സർക്കാർ ആവിഷ്കരിച്ചാലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുന്നത് ആയിരിക്കണമെന്നാണ് വിലയിരുത്തൽ. മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ പദ്ധതികളൊക്കെ കൊണ്ടുവന്നെങ്കിലും ഇപ്പോളും തൊഴിൽ സൃഷ്ടിക്കാനാവാത്തത് മോദി സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.
വ്യാവസായിക വിപ്ലവം സൃഷ്ടിക്കാനുതകുന്ന പദ്ധതി സെപ്റ്റംബറോടെ ആവിഷ്കരിക്കുമെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം നല്കുന്ന സൂചന. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ചായിരിക്കും പുതിയ പദ്ധതിയുടെ പ്രഖ്യാപനമുണ്ടാവുക.
ഇനി ബൈ ഇൻ ഇന്ത്യ
11:08 PM May 13, 2017 | Deepika.com