കയ്റോ: ദേവാലയങ്ങളിലെ ചാവേർ ആക്രമണത്തിന്റെ ഓർമകൾ മാഞ്ഞിട്ടില്ലെങ്കിലും ഫ്രാൻസിസ് മാർപാപ്പ എയർ ഡിഫൻസ് സ്റ്റേഡിയത്തിൽ നടത്തിയ ദിവ്യബലിക്കു പതിനായിരങ്ങൾ ഒഴുകിയെത്തി. തുറന്ന വേദിയിലെ ബലിയർപ്പണത്തിനു സുരക്ഷ ഉറപ്പാക്കാൻ മിലിട്ടറി ഹെലികോപ്റ്ററുകൾ സ്റ്റേഡിയത്തിനു മീതേ പറന്നു നടന്നു.
ഫ്രാൻസിസ് മാർപാപ്പ ഈജിപ്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ 9.30നാണു ദിവ്യബലിക്കായി സ്റ്റേഡിയത്തിൽ എത്തിയത്. വത്തിക്കാൻ നിറങ്ങളായ വെള്ളയും മഞ്ഞയും സ്റ്റേഡിയത്തിൽ നിറഞ്ഞു നിന്നു. ബലൂണുകൾ പറത്തിയും പേപ്പൽ പതാകകൾ വീശിയും വിശ്വാസികൾ മാർപാപ്പയെ എതിരേറ്റു. 2000-ൽ വിശുദ്ധ ജോൺപോൾ മാർപാപ്പ ഇതേ സ്റ്റേഡിയത്തിൽ ദിവ്യബലി അർപ്പിച്ചിരുന്നു.
വിശ്വാസികൾ സ്നേഹത്തിന്റെ തീവ്രവാദമേ കൊണ്ടു നടക്കാവു എന്നു കുർബാന മധ്യേ മാർപാപ്പ ആഹ്വാനം ചെയ്തു. മറ്റു തീവ്രവാദങ്ങളൊന്നും ദൈവത്തിൽ നിന്നല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോപ്റ്റിക് സഭയുടെ പരമാധ്യക്ഷൻ തവദ്രോസ് രണ്ടാമനുമായി വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. 1973-ൽ പോൾ ആറാമൻ മാർപാപ്പയും അന്നത്തെ കോപ്റ്റിക് സഭപരമാധ്യക്ഷൻ ഷെനൂഡ മൂന്നാമനും തമ്മിൽ നടന്ന കൂടിക്കാഴ്ച അനുസ്മരിക്കപ്പെട്ടു. വിശ്വാസവും മാമ്മോദീസയും പങ്കുവയ്ക്കുന്ന ഈ ക്രൈസ്തവ സഭകൾ സ്നേഹത്തിന്റെ പൊതുഭാഷയിൽ സംസാരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.
കയ്റോയിലെ എയർ ഡിഫൻസ് സ്റ്റേഡിയത്തിലെ ദിവ്യബലിക്കുശേഷം മെത്രാന്മാരെയും വൈദികരെയും സമർപ്പിതരെയും സെമിനാരി വിദ്യാർഥികളെയും മാർപാപ്പ അഭിസംബോധന ചെയ്തു. വൈകുന്നേരത്തോടെ വത്തിക്കാനിലേക്കു മടങ്ങി.
ആഴ്ചകൾക്കു മുന്പ് ഈജിപ്തിലെ രണ്ടു ക്രൈസ്തവ ദേവാലയങ്ങളിൽ ഐഎസ് ഭീകരരുടെ ചാവേർ ആക്രമണമുണ്ടായിരുന്നു. 47 പേരുടെ മരണത്തിനിടയാക്കിയ ആ ആക്രമണത്തിനു ശേഷം സന്ദർശനം മാറ്റിവയ്ക്കാനുള്ള നിർദേശങ്ങൾ തള്ളിയാണു ഫ്രാൻസിസ് മാർപാപ്പ ഈജിപ്തിലെത്തിയത്.
കവചിതവാഹനമായ പോപ്പ് മൊബീൽ ഉപേക്ഷിച്ച് ഒരു നീല ഫിയറ്റ് കാറിലാണു മാർപാപ്പ വെള്ളിയാഴ്ച കയ്റോയിൽ യാത്ര ചെയ്തത്.
വഴിയിൽ സായുധ സേനയുടെ ശക്തമായ കാവൽ ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ സ്റ്റേഡിയത്തിലെ കുർബാനയ്ക്കു പോപ്പ് മൊബീലിൽ ആണ് എത്തിയത്.
തീവ്രവാദം സ്നേഹത്തിന്റേതാകട്ടെ: മാർപാപ്പ
12:08 AM Apr 30, 2017 | Deepika.com