പണസന്പാദനത്തിനായി രാജ്യത്തെ ഏറ്റവും മൂല്യമേറിയ ബിസിനസ് ഇന്ധനമാണ്. ഇന്ധന ബിസിനസിൽ മുന്നിൽ നിൽക്കുന്ന മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് നഷ്ടക്കണക്കുകളുടെ ചവറ്റുകൂനയായ ടെലികോം മേഖലയിലേക്കു തിരിഞ്ഞത് ഒന്നും കാണാതെയാവില്ല എന്നുറപ്പാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിജയമാണ് ഇതുവരെ റിലയൻസ് ജിയോ ഇൻഫോകോം എന്ന ടെലികോം കമ്പനിയെ പിടിച്ചുനിർത്തുന്നത്. ഒരുപക്ഷേ അതുതന്നെയാണ് നിക്ഷേപകരുടെ ആത്മവിശ്വാസവും. അമേരിക്കയിലെ ഏറ്റവും വലിയ വയർലെസ് കമ്പനിയായ വെറൈസന്റെ വിജയം റിലയൻസ് ജിയോയിലൂടെ ഇന്ത്യയിൽ പ്രാവർത്തികമാക്കുകയാണ് മുകേഷ് അംബാനി എന്ന ബിസിനസുകാരന്റെ ലക്ഷ്യം.
കഴിഞ്ഞ 12 മാസത്തെ കണക്കെടുത്താൽ പശ്ചിമതീരത്തുള്ള റിലയൻസിന്റെ റിഫൈനറി ഒരു ബാരൽ ക്രൂഡ് ഓയിലിൽനിന്ന് 11 ഡോളറാണ് നേടുന്നത്. സിംഗപ്പൂർ റിഫൈനിംഗ് സൂചിക അഞ്ചു ഡോളറിൽ നിൽക്കുന്പോഴാണ് റിലയൻസിന്റെ ഈ നേട്ടം. രാജ്യത്തെ ആഭ്യന്തര വാതക ഉത്പാദനത്തിന്റെ കാര്യത്തിലും റിലയൻസ് ഇൻഡസ്ട്രീസിനും മുകേഷ് അംബാനിക്കും നേട്ടംതന്നെ.
റിലയൻസ് ഇൻഡസ്ട്രീസിന്റെ രീതികൾ സ്വീകരിച്ച് വിജയം നേടാമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് റിലയൻസ് ജിയോ ഇൻഫോകോം പിറന്നത്. ജിയോയുടെ നാലാം തലമുറ ഡാറ്റ രാജ്യത്ത് സമ്മാനിച്ചത് ഇന്റർനെറ്റ് ഉപയോഗത്തിൽ വൻ കുതിപ്പാണ്. ഇപ്പോൾത്തന്നെ ഒരു മാസം 100 കോടി ജിഗാബൈറ്റ് ഡാറ്റയാണ് ജിയോ വരിക്കാർ ഉപയോഗിച്ചുതീർക്കുന്നത്. ഇത് അമേരിക്കൻ ടെലികോം കമ്പനികൾ എല്ലാംകൂടി നല്കുന്ന ഡാറ്റയുടെ അടുത്തുവരും.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രവർത്തനമാരംഭിച്ച ജിയോ കേവലം 170 ദിവസംകൊണ്ട് 10 കോടി വരിക്കാർ എന്ന ലക്ഷ്യം സൗജന്യ ഡാറ്റ എന്ന വാഗ്ദാനത്തിലൂടെ സ്വന്തമാക്കി. ട്രയൽ ഓഫർ പിൻവലിച്ച് പെയ്ഡിലേക്ക് മാറിയപ്പോഴും വലിയൊരു ശതമാനം വരിക്കാരെ കൂടെ നിർത്താൻ ജിയോയ്ക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ശരാശരി ഒരു ഉപയോക്താവിൽനിന്ന് കന്പനിക്കു കിട്ടുന്ന വരുമാനം ഇപ്പോഴും വലിയ രഹസ്യമാണ്. ടെലികോം മേഖലയിൽ അജയ്യരായി നിലിനിന്നിരുന്ന ഭാരതി എയർടെലും വോഡഫോണും ഐഡിയയുമൊക്കെ നിലനില്പിനായി ഡാറ്റാ ഓഫറുകൾ വാരിക്കോരി ഇറക്കിയത് ഉപയോക്താക്കൾക്ക് വലിയ നേട്ടമായി.
രാജ്യത്ത് നാലാം തലമുറ (4ജി) ഡാറ്റയ്ക്ക് 60 ശതമാനം നിരക്കിളവുണ്ടായപ്പോൾ ഉപയോഗം അഞ്ചു മടങ്ങ് വർധിച്ചു. അതേസമയം, മേഖലയിലെ വരുമാനം സ്റ്റെഡിയായി നിൽക്കുന്നുവെന്നാണ് ക്രിസിലിന്റെ വിലയയിരുത്തൽ. 2021 ആകുന്പോഴേക്കും ജിയോയുടെ ഓഹരിമൂല്യം 50 ശതമാനം വർധിക്കുമെന്നും ക്രിസിൽ കണക്കുകൂട്ടുന്നു. 2021 ആകുമ്പോഴേക്കും ഇന്ത്യൻ ഡാറ്റാ മാർക്കറ്റ് 4600 കോടി ഡോളർ കവിയും. ഇതിൽ ഏറ്റവും വലിയ വിജയി അംബാനിയായിരിക്കും-ക്രിസിൽ പറയുന്നു.
വരുമാനത്തിന്റെ കാര്യത്തിലാണ് വെറൈസൺ അമേരിക്കൻ മാർക്കറ്റിൽ ഒന്നാമതായത്. അതേസമയം, ഉപയോക്താക്കളെ അതിവേഗം നേടുന്ന ജിയോയ്ക്ക് കഴിഞ്ഞ ആറു മാസത്തെ പ്രവർത്തനനഷ്ടം 35 ലക്ഷം ഡോളറാണ്.
4ജി നെറ്റ്വർക്കിനായി 3000 കോടി ഡോളർ നിക്ഷേപിച്ചിട്ടുള്ള അംബാനിക്ക് ഈ നഷ്ടം വലിയ വെല്ലുവിളിതന്നെയാണ്. അതേസമയം വരിക്കാരെ നിലനിർത്താനുള്ള ജിയോയുടെ കഴിവിനെ നിക്ഷേപകർ പ്രതീക്ഷയോടെ കാണുന്നുവെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് പറയുന്നു. അതുമതി ഇന്ത്യയുടെ വെറൈസണായി ജിയോയ്ക്കു മാറാൻ!
ഐബി
വെറൈസന്റെ വിജയം പിന്തുടരാൻ മുകേഷ് അംബാനി
11:45 PM Apr 29, 2017 | Deepika.com