ന്യൂഡൽഹി: ചികിത്സയ്ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽനിന്നു പണം പിൻവലിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കി. ഇപിഎഫ് ഓർഗനൈസേഷനിലെ നാലു കോടിയിൽപരം അംഗങ്ങൾക്ക് സഹായകമായ നടപടികൾ തൊഴിൽ മന്ത്രാലയം വിജ്ഞാപനം ചെയ്തു.
അംഗത്തിന്റെയോ ആശ്രിതരുടെയോ ചികിത്സയ്ക്ക് അഡ്വാൻസ് വാങ്ങാൻ ഡോക്ടറുടെയും തൊഴിലുടമയുടെയും സർട്ടിഫിക്കറ്റ് വേണ്ട. സെൽഫ് ഡിക്ലറേഷൻ മാത്രം മതി. ഭിന്നശേഷിക്കാരുടെ കാര്യത്തിലും അഡ്വാൻസിന് ഇതു മതി. ഇപിഎഫ് സ്കീം 1952ലെ ഖണ്ഡിക 68 ജെ, 68 എൻ എന്നിവയിലേതെങ്കിലും പ്രകാരം അഡ്വാൻസ് എടുക്കാനാണ് ഈ ഇളവ്.
ആധാർ നന്പറുമായി പിഎഫ് അക്കൗണ്ടിനെ ബന്ധിപ്പിക്കുകയും യുഎഎൻ (യൂണിവേഴ്സൽ അക്കൗണ്ട് നന്പർ) നേടുകയും ചെയ്തവർക്കാണ് ഈ സൗകര്യം. അല്ലാത്തവർ തൊഴിലുടമ വഴി അപേക്ഷിക്കണം. വിജ്ഞാപനം ഗസറ്റിൽ വരുന്ന തീയതിക്ക് ഈ സൗകര്യം പ്രാബല്യത്തിലാകും. അഡ്വാൻസിന് അപേക്ഷിക്കാൻ ഒരു കോംപസിറ്റ് ക്ലെയിം ഫോം ഡൗൺലോഡ് ചെയ്തെടുക്കണം.
അംഗത്തിനോ ആശ്രിതർക്കോ ഒരു മാസത്തിലേറെ ആശുപത്രിയിൽ കിടക്കേണ്ടിവരുന്ന ചികിത്സ, മേജർ ശസ്ത്രക്രിയ, ക്ഷയം, കുഷ്ഠം, പക്ഷാഘാതം, കാൻസർ, ഹൃദ്രോഗം, മനോരോഗം തുടങ്ങിയവയ്ക്ക് പിഎഫിൽനിന്ന് അഡ്വാൻസ് എടുക്കാം. അംഗത്തിന്റെ ആറു മാസത്തെ ശന്പളത്തിനു (അടിസ്ഥാന ശന്പളവും ഡിഎയും ചേർന്നത്) തുല്യമായ തുക വരെയാണ് അഡ്വാൻസ് ലഭിക്കുക. ഇഎസ്ഐ ആനുകൂല്യം ഇല്ലാത്തവർക്കു മാത്രമേ ഈ അഡ്വാൻസ് ലഭിക്കൂ.
മറ്റാവശ്യങ്ങൾക്കു പിഎഫ് പണം പിൻവലിക്കാനുള്ള വ്യവസ്ഥകളും ഈയിടെ ഉദാരമാക്കിയിരുന്നു. ഭവന സഹകരണ സംഘങ്ങളിൽ അംഗങ്ങളായവർക്ക് പാർപ്പിടം വാങ്ങാൻ പിഎഫ് പണത്തിന്റെ 90 ശതമാനം വരെ പിൻവലിക്കാം. ഭവനവായ്പയുടെ ഇഎംഐ (പ്രതിമാസ ഗഡു) അടയ്ക്കാനും പിഎഫ് പണം ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്.
സർട്ടിഫിക്കറ്റില്ലാതെ പിഎഫിൽനിന്നു ചികിത്സയ്ക്കു പണം
12:08 AM Apr 29, 2017 | Deepika.com