ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ സ്മാർട്ട് ആൻഡ് ഗ്രീൻ ഹൈവേ ഓഗസ്റ്റിൽ തുറന്നുകൊടുക്കുമെന്ന് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട്, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. 11,000 കോടി രൂപ മുതൽമുടക്കിൽ 135 കിലോമീറ്റർ നീളത്തിൽ തയാറാകുന്ന ആറുവരി പാത പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഉദ്ഘാടനം ചെയ്യുക.
സ്മാർട്ട് ആൻഡ് ഇന്റലിജെന്റ് ഹൈവേ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റവും വീഡിയോ ഇൻസിഡെന്റ് ഡിറ്റക്ഷൻ സിസ്റ്റവും ഹൈവേയുടെ ഭാഗമായുണ്ടാകും. ഹൈവേ നിർമാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കലിനു മാത്രമായി 5,900 കോടി രൂപയാണ് ചെലവാക്കിയത്. 2.5 ലക്ഷം വൃക്ഷത്തൈകൾ പാതയുടെ ഇരുവശത്തുമായി നട്ടുപിടിപ്പിക്കുന്നുണ്ട്. ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ സോണിപട്ട്, ബാഗ്പട്ട്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗർ, ഫരീദാബാദ്, പൽവാൽ എന്നിവിടങ്ങളിലൂടെയാണ് എക്സ്പ്രസ് ഹൈവേ കടന്നുപോകുന്നത്.
രാജ്യത്തെ ആദ്യ സ്മാർട്ട് ഹൈവേ ഓഗസ്റ്റിൽ തുറന്നുകൊടുക്കും
12:08 AM Apr 29, 2017 | Deepika.com