വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയൻ മിസൈലുകളിൽനിന്ന് ദക്ഷിണകൊറിയയെ രക്ഷിക്കാൻ സ്ഥാപിച്ച താഡ് മിസൈൽപ്രതിരോധ കവചത്തിനു ചെലവായ നൂറുകോടി ഡോളർ ദക്ഷിണകൊറിയ തരണമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താഡിന് ആവശ്യമായ സ്ഥലസൗകര്യം തരാമെന്നു മാത്രമേ കരാറിൽ പറഞ്ഞിട്ടുള്ളുവെന്നും ചെലവു മുഴുവൻ അമേരിക്ക വഹിക്കണമെന്നാണു വ്യവസ്ഥയെന്നും ദക്ഷിണകൊറിയൻ പ്രതിരോധമന്ത്രാലയം പ്രതികരിച്ചു.
ടെർമിനൽ ഹൈ ആൾറ്റിറ്റ്യൂഡ് ഏരിയാ ഡിഫൻസ്(താഡ്) മിസൈൽ പ്രതിരോധ കവചം സ്ഥാപിക്കുന്ന പ്രക്രിയ ഏതാണ്ടു പൂർത്തിയായി. ദിവസങ്ങൾക്കകം ഇതു പ്രവർത്തനക്ഷമമാകുമെന്ന് അമേരിക്കൻ അധികൃതർ വ്യക്തമാക്കി. ശത്രുമിസൈലുകളെ മാർഗമധ്യേ കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള ഈ സംവിധാനം ദക്ഷിണകൊറിയയ്ക്ക് ഏറെ ഗുണകരമാണ്. ദക്ഷിണകൊറിയയ്ക്കും അമേരിക്കയ്ക്കും നേർക്ക് മിസൈൽ ആക്രമണം നടത്തുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് ദക്ഷിണകൊറിയയിൽ അമേരിക്ക താഡ് സ്ഥാപിച്ചത്.
പ്രസിഡന്റ് പദത്തിൽ നൂറുദിവസം തികയ്ക്കുന്നതിനു മുന്നോടിയായി റോയിട്ടേഴ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താഡിനു വില നൽകണമെന്ന ആവശ്യം ട്രംപ് മുന്നോട്ടുവച്ചത്.
ഓവൽ ഓഫീസിൽ നൽകിയ ഇന്റർവ്യൂവിൽ ഉത്തരകൊറിയൻ പ്രതിസന്ധിയെക്കുറിച്ചും ട്രംപ് ദീർഘമായി സംസാരിച്ചു. ആണവ മിസൈൽ പദ്ധതിയിൽനിന്ന് അവർ പിന്മാറിയില്ലെങ്കിൽ വൻയുദ്ധം അനിവാര്യമായേക്കാമെന്നു ട്രംപ് മുന്നറിയിപ്പു നൽകി.
ഏറെ ബുദ്ധിമുട്ടുണ്ടെങ്കിലും നയതന്ത്രത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് ആഗ്രഹം. ആദ്യം സാന്പത്തിക ഉപരോധം ഏർപ്പെടുത്തും. ഉത്തരകൊറിയ കടുംപിടിത്തം തുടർന്നാൽ വൻയുദ്ധം ഉണ്ടായേക്കാമെന്ന് ട്രംപ് പറഞ്ഞു.
ഉത്തരകൊറിയയെ നിലയ്ക്കു നിർത്താൻ നടത്തുന്ന ശ്രമങ്ങളുടെ പേരിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനെ ട്രംപ് പ്രശംസിച്ചു. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. എനിക്ക് അദ്ദേഹത്തെ അറിയാം. നേരത്തെ ഫ്ളോറിഡയിൽ ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ് പറഞ്ഞു.
സൗദിക്ക് എതിരേയും വിമർശനം
സൗദി അറേബ്യയ്ക്ക് അമേരിക്ക സംരക്ഷണം നൽകുന്നുണ്ടെങ്കിലും അവർ അതിനു തക്ക പ്രതിഫലം നൽകുന്നില്ലെന്നു ട്രംപ് കുറ്റപ്പെടുത്തി. സൗദിക്കു സംരക്ഷണം ഒരുക്കുന്നതിന് ഞങ്ങൾക്കു നല്ലതുക ചെലവു വരുന്നുണ്ട്. സൗദിയിൽനിന്ന് ഞങ്ങൾക്ക് ഇതിന് അനുയോജ്യമായ പരിഗണന കിട്ടുന്നില്ല-ട്രംപ് പരിതപിച്ചു. ഒരു വർഷം മുന്പ് വിസ്കോൺസിനിൽ നടത്തിയ റാലിയിലും ട്രംപ് ഇതേരീതിയിൽ പ്രതികരിച്ചിരുന്നു.
അമേരിക്കയുടെ സംരക്ഷണമുള്ളതിനാൽ ആരും സൗദിയോടു കളിക്കാൻ ധൈര്യപ്പെടില്ലെന്നും എന്നാൽ അവർ ഇതിനു തക്ക പരിഗണന നൽകുന്നില്ലെന്നുമായിരുന്നു അന്നു ട്രംപ് പറഞ്ഞത്.
താഡിനു പണം തരണമെന്നു ട്രംപ്, തരില്ലെന്ന് ദക്ഷിണകൊറിയ
12:08 AM Apr 29, 2017 | Deepika.com